തിരുവനന്തപുരം: കേരളം ആർക്കാണ് വിധിയെഴുതിയതെന്നറിയാനുള്ള ആകാംഷയിലാണ് ജനങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എൽഡിഎഫും ഭരണമാറ്റം ഉറപ്പാണെന്ന് യുഡിഎഫും അവകാശപ്പെടുമ്പോൾ, ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്. കൂട്ടത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്ന യുഡിഎഫ് ക്യാമ്പിൽ നടക്കുന്ന വലിയ ഒരുക്കങ്ങളാണ് ശ്രദ്ധേയം. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പന്തൽ ഉയരുകയും പായസം വെക്കാനുള്ള ചെമ്പുകളും ലഡുവും ഓർഡർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
തങ്ങൾക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നും കുറഞ്ഞത് 74 മുതൽ 75 സീറ്റുകൾ വരെ ലഭിക്കുമെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. ഏതൊരു രാഷ്ട്രീയ മാറ്റത്തിലും തങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള 50 മണ്ഡലങ്ങൾ ഉണ്ടെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. ഇത്തവണ കുറഞ്ഞത് അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിയുമെന്ന് എൻഡിഎ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും നേമത്തും കഴക്കൂട്ടത്തും മികച്ച വിജയം നേടാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. കോഴിയിറച്ചിയും ബിരിയാണിയുമെല്ലാമായി പിസി ജോർജ് വിജയം ആഘോഷിക്കാൻ റെഡിയായി. മിക്ക പ്രമുഖ നേതാക്കളും ഫലം തത്സമയം അറിയുന്നതിനായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.




