കൊച്ചി: വഖ്ഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖ്ഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലെ വിലക്ക് നീക്കണമെന്നും, ബോർഡിന്റെ മേൽനോട്ട ചുമതല മറ്റൊരാൾക്ക് നൽകിയ നടപടി റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടു.
ഹൈക്കോടതി ഉത്തരവ് വസ്തുതകൾ ശരിയായി പരിശോധിക്കാതെയാണെന്ന് വഖ്ഫ് ബോർഡ് ആരോപിക്കുന്നു. മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തിയില്ല എന്ന കാരണത്താൽ ബോർഡിന്റെ പ്രവർത്തനം തടയാൻ കഴിയില്ലെന്നും ബോർഡ് വ്യക്തമാക്കി.
വഖ്ഫ് നിയമത്തിലെ 22-ാം വകുപ്പ് പ്രകാരം ബോർഡിന്റെ പ്രവർത്തനം തടയാൻ സാധിക്കില്ലെന്നും, ഒഴിവുകൾ നികത്താത്തത് ബോർഡ് അസാധുവാക്കാനുള്ള കാരണമല്ലെന്നും അപ്പീലിൽ പറയുന്നു. ബോർഡ് രൂപീകരണത്തിൽ പിഴവുകൾ ഉണ്ടായാലും പ്രവർത്തനം നിർത്തിവെക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
വഖ്ഫ് നിയമത്തിലെ 99-ാം വകുപ്പ് പ്രകാരം സാമ്പത്തിക ക്രമക്കേടുകൾ പോലുള്ള ഗുരുതര കാരണങ്ങൾ കണ്ടെത്തിയാൽ മാത്രമേ ബോർഡിന്റെ പ്രവർത്തനത്തിൽ ഇടപെടാനാകൂ എന്നും അപ്പീലിൽ വിശദീകരിക്കുന്നു. കൂടാതെ, ബോർഡിന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നും ബോർഡ് ആരോപിച്ചു.
ഇതിന് മുമ്പ് തമിഴ്നാട്ടിലെ വഖ്ഫ് ബോർഡിനെതിരെയും മദ്രാസ് ഹൈക്കോടതി സമാന ഉത്തരവ് നൽകിയിരുന്നു. ആ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചതും, ഹൈക്കോടതി ഉത്തരവിന് സ്റ്റേ നൽകിയതും വഖ്ഫ് ബോർഡ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രാത്രിയാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. ഹർജി എത്രയും വേഗം പരിഗണിക്കണമെന്നാണ് വഖ്ഫ് ബോർഡിന്റെ ആവശ്യം.











