പാലക്കാട്: യുഡിഎഫ് തരംഗം സംസ്ഥാനമൊട്ടാകെ ശക്തമായിരുന്നെങ്കിലും തരൂര്‍ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ ആധിപത്യം തുടർന്നു. എൽഡിഎഫ് സ്ഥാനാർഥിയായ പി.പി. സുമോദ് 11,910 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി. സുമോദ് 60,557 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി കെ.സി. സുബ്രഹ്മണ്യൻ 48,647 വോട്ടുകളും എൻഡിഎ സ്ഥാനാർഥി എം. സുരേഷ്ബാബു 21,162 വോട്ടുകളും നേടി.
പട്ടികജാതി സംവരണ മണ്ഡലമായ തരൂര്‍ രൂപീകരിച്ച ശേഷം എൽഡിഎഫിന്റെ ശക്തികേന്ദ്രമായി തുടരുന്ന മണ്ഡലമാണിത്. ഇടത് പക്ഷത്തിന്റെ ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തരൂരിൽ, മുൻപ് എ.കെ. ബാലൻ 2011ലും 2016ലും വിജയിച്ചിരുന്നു. 2021ൽ പി.പി. സുമോദ് മത്സരിച്ച് 24,531 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചിരുന്നു.
മുൻ തെരഞ്ഞെടുപ്പുകളിലുടനീളം എൽഡിഎഫ് സ്ഥാനാർഥികൾക്ക് ഇവിടെ 23,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്ന പശ്ചാത്തലത്തിലാണ് ഇത്തവണയും സുമോദിനെ തന്നെ രംഗത്തിറക്കിയത്. യുഡിഎഫ് സ്ഥാനാർഥിയായി കെ.സി. സുബ്രഹ്മണ്യൻ മത്സരിച്ചപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 43,000ത്തിലധികം വോട്ടുകളുടെ നില മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. അതിന് സാധിച്ചെങ്കിലും വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല.
ഇത്തവണയും ഇടതുപക്ഷത്തിന്റെ ശക്തമായ സംഘടനാ അടിത്തറയും മണ്ഡലത്തിലെ പരമ്പരാഗത സ്വാധീനവും ചേർന്ന് തരൂരിൽ എൽഡിഎഫിന്റെ ആധിപത്യം തുടർന്നുനിൽക്കുന്നതാണ് ഫലം വ്യക്തമാക്കുന്നത്.




