കോട്ടയം: മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫിൽ നടക്കുന്ന ചർച്ചകളിൽ ഇടപെട്ട് ഓർത്തഡോക്സ് സഭ രംഗത്ത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽനെ വിമർശിച്ച് ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രതികരിച്ചു. എം.പി.മാർ മുഖ്യമന്ത്രിയാകുന്നതിൽ നിയമതടസ്സമില്ലെങ്കിലും, എം.പി.മാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് ശേഷം ഒരു എം.പി.യുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുന്ന തർക്കങ്ങൾ ശരിയല്ലെന്നും, ഇത്തരം കാര്യങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയത്തിന് പിന്നാലെ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകൾ ശക്തമാണ്.
രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകൾ പ്രധാനമായും പരിഗണനയിലാണ്. ഇതിനിടെ, കെ.സി. വേണുഗോപാലിന്റെ പേരും ഒരു വിഭാഗം മുന്നോട്ടുവച്ചതോടെ വിവാദം ശക്തമായി. ഇതിനെതിരെയാണ് ഓർത്തഡോക്സ് സഭ വിമർശനവുമായി രംഗത്തെത്തിയത്.




