തൃശ്ശൂർ: ചെറുതുരുത്തിയിലെ ഒന്നാംക്ലാസുകാരിയുടെ മരണം പേവിഷബാധയെ തുടർന്നെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 28-ാം തീയതിയാണ് ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ സൻഹ കുഴഞ്ഞുവീണത്. പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവർ കുട്ടിയുടെ സ്രവമെടുത്ത് പരിശോധനയ്ക്ക് സെൻട്രൽ ലാബിലേക്ക് അയച്ചിരുന്നു.
ഇതിന്റെ പരിശോധനാ ഫലത്തിലാണ് പേവിഷബാധയാണ് കുട്ടിയുടെ മരണത്തിന് കാരണമായത് എന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, എവിടെനിന്നാണ് കുട്ടിക്ക് പേവിഷബാധയേറ്റത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
കുട്ടി ആ സമയം വെള്ളത്തിനോട് വല്ലാത്ത വിരക്തി പ്രകടിപ്പിക്കുകയും വായിൽനിന്ന് നുരയും പതയും വരികയും ചെയ്തതായാണ് വിവരം. കുട്ടിക്ക് വീടിനടുത്തുള്ള പൂച്ചകളുമായി കളിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. അത്തരം സാഹചര്യത്തിൽ നിന്നാണോ പേവിഷബാധയേറ്റത് എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വിഷയത്തിൽ തുടരന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.






