കണ്ണൂർ: തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി രാജിവെച്ചത് മാത്രം പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രശ്നം ഒരു വ്യക്തിയിലോ സെക്രട്ടറിയിലോ ഒതുങ്ങുന്നതല്ല; കേരളത്തിലെ പാർട്ടിയെ നിയന്ത്രിക്കുന്നത് ആര് എന്നതും, വ്യത്യസ്ത അഭിപ്രായങ്ങളെ ചോദ്യം ചെയ്യാൻ മറ്റ് നേതാക്കൾ മുന്നോട്ട് വരാത്തതുമാണ് ഗൗരവമായി പരിശോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ സെക്രട്ടറി മാറിയാൽ മാത്രം കാര്യമായ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കകത്ത് തുറന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും അനിവാര്യമാണെന്നും, അവയിൽ ഉയരുന്ന യുക്തിസഹമായ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം തീരുമാനങ്ങൾ ഉണ്ടാകേണ്ടതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരാൾ തീരുമാനങ്ങൾ പ്രഖ്യാപിച്ച് അത് നടപ്പാക്കുന്ന രീതിയിലേക്ക് പാർട്ടി മാറിയതായി തോന്നുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
തെറ്റ് ചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കുന്നത് സ്വാഭാവിക നീതിയാണെന്നും, പിഴവുകൾ മറച്ച് സംരക്ഷിക്കുന്ന സമീപനം പാർട്ടിക്ക് ദോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് അനുഭവങ്ങളിൽ നിന്ന് പഠിച്ച് തിരുത്താൻ കഴിവുള്ള പാർട്ടിയായിരുന്ന സിപിഎം, കഴിഞ്ഞ കുറച്ചുകാലമായി ആ സ്വഭാവം നഷ്ടപ്പെടുത്തുന്നുവെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വത്തിനെതിരെ തന്നെ ചില നേതാക്കൾ മത്സരരംഗത്തിറങ്ങിയത് മുൻകാലങ്ങളിൽ അപൂർവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ തുടങ്ങിയ നേതാക്കളുടെ തുറന്ന വിമത നിലപാട് ഭാവിയിൽ കൂടുതൽ ശക്തമാകാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകൾ നിയന്ത്രിക്കപ്പെടാത്ത പക്ഷം പാർട്ടി ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങാമെന്നും, പശ്ചിമബംഗാളിലെ സാഹചര്യം പോലെയാകാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചു.
പാർട്ടി സ്വയം വിമർശനത്തിന് തയ്യാറായി ആവശ്യമായ തിരുത്തലുകൾ നടത്തുന്നത് അത്യാവശ്യമാണ് എന്നാണ് കുഞ്ഞികൃഷ്ണന്റെ നിർദ്ദേശം.




