കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് കേന്ദ്രത്തിൽ ഗൗരവമായ ചർച്ചകൾ നടക്കുന്നതിനിടെയാണ് ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റായ ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി മാധ്യംഗ്രാം പ്രദേശത്താണ് സംഭവം നടന്നത്. ഈ കൊലപാതകം സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ രൂക്ഷമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
294 സീറ്റുകളിൽ 207 സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തിയെങ്കിലും പുതിയ സർക്കാർ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. അതേസമയം മമതാ ബാനർജിയുടെ സർക്കാരിന്റെ കാലാവധി ഇന്ന് അവസാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ഗവർണർ അനുമതി നൽകിയിട്ടുമില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ ഒരു “കാവൽ സർക്കാർ” മാത്രമാണ് നിലനിൽക്കുന്നതെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഭരണഘടനാപരമായ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള സാധ്യതകളും കേന്ദ്രം പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് അടുത്ത 24 മുതൽ 48 മണിക്കൂർ വരെ അതീവ നിർണായകമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ആക്രമണ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
സാഹചര്യം കണക്കിലെടുത്ത് വലിയ തോതിൽ കേന്ദ്രസേനയെ സംസ്ഥാനത്ത് തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ കർശനമായി തടയണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചിട്ടുണ്ട്.






