കൊല്ലം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ബസുകളും ഡിപ്പോകളും ശുചിയാക്കാൻ ആരംഭിച്ച പദ്ധതി ഫലപ്രദമായില്ല. ബസുകളിൽ സ്ഥാപിച്ചിരുന്ന മാലിന്യസംഭരണികളിൽ പലതും ഇപ്പോൾ കാണാനില്ല. ഡിപ്പോകളിലെ കടകളിൽ നിന്നുള്ള മാലിന്യം ശേഖരിക്കാനുള്ള പദ്ധതിയും നടപ്പായിട്ടില്ല.
പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന കെഎസ്ആർടിസി ഡിപ്പോകളിൽ വലിയ തോതിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. യാത്രക്കാർ ബസുകളിൽ നിന്നും റോഡുകളിലേക്കും പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നത് പതിവായി മാറിയിട്ടുണ്ട്. ഡിപ്പോകളിൽ പ്രവർത്തിക്കുന്ന കടകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പരിസരങ്ങളിൽ ഉപേക്ഷിക്കുന്നതും പ്രശ്നമായി തുടരുന്നു.
ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തദ്ദേശസ്വയംഭരണ വകുപ്പും ഗതാഗത വകുപ്പും ചേർന്ന് കഴിഞ്ഞ വർഷം ശുചീകരണ പദ്ധതി ആരംഭിച്ചിരുന്നു. ബസുകളിൽ മാലിന്യസംഭരണികൾ സ്ഥാപിക്കൽ, ഡിപ്പോകൾ ശുചിയാക്കൽ, ശൗചാലയങ്ങൾ നിർമ്മിക്കൽ, മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
ആദ്യഘട്ടത്തിൽ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകളിലും പിന്നീട് രണ്ടായിരത്തോളം ബസുകളിലും മാലിന്യസംഭരണികൾ സ്ഥാപിച്ചു. സ്പോൺസർഷിപ്പ് വഴിയാണ് ഇവ ഒരുക്കിയത്. എന്നാൽ സമയബന്ധിതമായി മാലിന്യം നീക്കം ചെയ്യാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി. തുടർന്ന് പല ബസുകളിലും മാലിന്യസംഭരണികൾ നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോൾ യാത്രക്കാർ വീണ്ടും പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും റോഡുകളിലേക്ക് വലിച്ചെറിയുകയാണ്. ഇത് പരിസ്ഥിതി മലിനീകരണത്തിനും അപകടങ്ങൾക്കും കാരണമാകുന്നുവെന്ന ആശങ്ക ഉയരുന്നുണ്ട്.






