ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം ശക്തമായി. ഇറാനിലെ ക്യുഷം ദ്വീപിലും ബന്ദർ അബ്ബാസിലുമുള്ള സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് വ്യാഴാഴ്ച വ്യോമാക്രമണം നടത്തിയതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 7-ന് നിലവിൽവന്ന വെടിനിർത്തൽ കരാറിന് ശേഷം നടക്കുന്ന ആദ്യ സൈനിക ഏറ്റുമുട്ടലാണിത്.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ഉപയോഗിക്കുന്ന ഇറാനിയൻ സൈനിക സൗകര്യങ്ങളെയാണ് ലക്ഷ്യംവെച്ചതെന്ന് അമേരിക്ക അറിയിച്ചു. ഇത് പ്രതിരോധപരമായ നീക്കമാണെന്നും ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് മറുപടിയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അതേസമയം, അമേരിക്കൻ സേനയ്‌ക്കെതിരെ ഇറാൻ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയുടെ നടപടി “സ്നേഹപൂർവമായ ആക്രമണം” എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ പ്രകോപനം തുടർന്നാൽ കൂടുതൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉടൻ സമാധാന കരാറിൽ എത്താത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.
ഇത് യുദ്ധത്തിന്റെ പുനരാരംഭമോ വെടിനിർത്തൽ കരാറിന്റെ ലംഘനമോ അല്ലെന്ന് അമേരിക്കൻ അധികൃതർ പറയുന്നു. അതേസമയം, ഇറാന്റെ ആണവ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ഇതുവരെ അന്തിമ ധാരണയിലെത്തിയിട്ടില്ല. മേഖലയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടയിൽ നടന്ന ആക്രമണം അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.






