തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ പൊതുവികാരം പരിഗണിക്കണമെന്ന് യുഡിഎഫ് ഘടകകക്ഷികൾ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരുമായി ഘടകകക്ഷി നേതാക്കൾ പ്രത്യേകം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ആരെയെങ്കിലും തീരുമാനിച്ചാൽ അത് അംഗീകരിക്കുമെന്ന് നേതാക്കൾ പരസ്യമായി പറഞ്ഞെങ്കിലും, കക്ഷികൾക്കിടയിൽ നേരത്തേ തന്നെ ധാരണ ഉണ്ടായിരുന്നുവെന്നാണ് സൂചന.
മുസ്ലിം ലീഗ് വീണ്ടും വി.ഡി. സതീശന് പിന്തുണ അറിയിച്ചതായി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയുടെ നിലപാട് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇനി തീരുമാനം അവർ എടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റിങ് എംഎൽഎയെ മുഖ്യമന്ത്രിയാക്കുന്നതാണ് നല്ലതെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. പൊതുജനങ്ങളുടെ വികാരം കണക്കിലെടുത്തായിരിക്കണം തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.
ജനവികാരം മാനിക്കണമെന്നും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ തെരുവിലേക്കോ സാമൂഹികമാധ്യമങ്ങളിലേക്കോ നീളരുതെന്നും ആർ.എസ്.പി നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതിനോട് പ്രതികരിച്ച് ഷിബു ബേബി ജോൺ, സാമൂഹികമാധ്യമങ്ങളിൽ ഇതിനായി ഒരു മാസമായി ചർച്ച നടക്കുകയാണെന്ന് പറഞ്ഞു. അതേസമയം, വി.ഡി. സതീശനാണ് ജനപിന്തുണ കൂടുതലെന്ന് സി.എം.പി നേതാവ് സി.പി. ജോൺ, കേരള ഡെമോക്രാറ്റിക് പാർട്ടി നേതാവ് മാണി സി. കാപ്പൻ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ എന്നിവർ അഭിപ്രായപ്പെട്ടു.






