അബുദാബി: യുഎസ്–ഇറാൻ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിൽ വീണ്ടും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി മിസൈൽ ആക്രമണം നടന്നതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ തുടരാനും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഇറാന്റെ മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തടഞ്ഞുവെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇറാൻ–യുഎസ് സേനകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാനിലെ ക്യുഷ്‌ം തുറമുഖത്തിനും ബന്ദർ അബ്ബാസിനും നേരെ അമേരിക്കൻ വ്യോമസേന മിന്നലാക്രമണം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതായിരുന്ന ഇറാന്റെ സൈനിക കേന്ദ്രങ്ങളാണ് തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇത് ഇറാന്റെ ആക്രമണങ്ങൾക്ക് നൽകിയ മറുപടിയാണെന്നും അവർ അറിയിച്ചു.
ഏപ്രിൽ 7-ന് നിലവിൽവന്ന വെടിനിർത്തൽ കരാറിന് ശേഷമുള്ള ആദ്യത്തെ വലിയ ഏറ്റുമുട്ടലായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്.






