ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നിയന്ത്രണങ്ങളും നികുതിയും ഏർപ്പെടുത്തുന്നതിനായി ഇറാൻ പുതിയ സർക്കാർ ഏജൻസി രൂപീകരിച്ചതായി റിപ്പോർട്ട്. യുഎസിന്റെ യുദ്ധം അവസാനിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ഇറാൻ പരിഗണിക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് ഈ നടപടി അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുന്നത്.
ഷിപ്പിംഗ് ഡാറ്റാ കമ്പനിയായ ‘ലോയ്ഡ്‌സ് ലിസ്റ്റ് ഇന്റലിജൻസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഓരോ കപ്പലും ഇനി പ്രത്യേക അനുമതി നേടുകയും നികുതി അടയ്ക്കുകയും വേണമെന്നാണ് ഇറാന്റെ പുതിയ നിബന്ധന.
“പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി” എന്ന പേരിലാണ് ഇറാൻ പുതിയ ടോൾ ഏജൻസി രൂപീകരിച്ചിരിക്കുന്നത്. കടലിടുക്കിലൂടെ കപ്പലുകൾക്ക് യാത്രാനുമതി നൽകുന്ന ഏക ഔദ്യോഗിക സ്ഥാപനമായി ഇതിനെ പ്രഖ്യാപിച്ചിട്ടുമുണ്ട്.
പുതിയ സംവിധാനപ്രകാരം, കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും അപേക്ഷാ ഫോം പൂരിപ്പിക്കണം എന്നും ചരക്കുകൾക്ക് നികുതി അടയ്ക്കണം എന്നും ഇറാൻ ആവശ്യപ്പെടുന്നു. ഇതിനായുള്ള അപേക്ഷാ ഫോമുകൾ വിവിധ ഷിപ്പിംഗ് കമ്പനികൾക്ക് ഇതിനകം തന്നെ അയച്ചുതുടങ്ങിയതായി റിപ്പോർട്ടുണ്ട്.
ഇറാന്റെ ഈ നടപടി അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ ലംഘനമാണെന്ന് സമുദ്ര നിയമ വിദഗ്ധർ വിമർശിക്കുന്നു. സമാധാനപരമായ കടൽയാത്രയ്ക്ക് തടസ്സം സൃഷ്ടിക്കാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്നതാണ് നിലവിലെ അന്താരാഷ്ട്ര നിയമ നിലപാട്.






