കോൺഗ്രസിൽ മുഖ്യമന്ത്രി ആരെന്ന ചോദ്യം ഉത്തരമില്ലാതെ മുന്നോട്ട് പോകുകയാണ്. പ്രവർത്തകർക്ക് വേണ്ടത് വിഡി സതീശനെ ആണെന്ന് പറയുമ്പോൾ ജയിച്ചു വന്ന എംഎൽഎമാർക്ക് പ്രിയം കെസി വേണുഗോപാലിനോട്. ഇതിനിടയ്ക്ക് സീനിയോരിറ്റിയും പ്രവർത്തന പരിചയവും മുൻനിർത്തി രമേശ് ചെന്നിത്തലയും രംഗത്ത് വരുമ്പോൾ ഹൈക്കമാൻ അക്ഷരാർത്ഥത്തിൽ വിയർത്തിരിക്കുകയാണ്. ഒരു വശത്ത് കോൺഗ്രസിന്റെ അവസ്ഥ ഇങ്ങനെ അവിയൽ പരുവമാണെന്നിരിക്കെ, അപ്പുറത്ത് മുന്നണിക്കുള്ളിലെ ഏറ്റവും വലിയ ഘടകകക്ഷിയായ മുസ്ലീം ലീഗ് തങ്ങളുടെ ഭാഗം പൂർത്തിയാക്കി ഭരിക്കാൻ തയ്യാറായി ഇരിക്കുകയാണ്. എന്തായാലും വിഡി സതീശന് പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടാണ് പൊതുവെ ലീഗ് കൈക്കൊണ്ടിരിക്കുന്നത്. എത്ര മന്ത്രിസ്ഥാനം ഉണ്ടാകുമെന്നത് മാത്രമാണ് ലീഗിന് മുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യം. അതും വരും ദിവസങ്ങളിൽ വ്യക്തമാകും.
ലീഗിന് ഉറപ്പായ നാലുമന്ത്രിസ്ഥാനങ്ങളിൽ ആളെ നിശ്ചയിച്ചു എന്നാണ് റിപ്പോർട്ടുകൾ. ലീഗിലെ കിങ് മേക്കർ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിൽ സംശയമില്ല. അതേസമയം, ആലങ്കാരിക പദവിയായ ഉപമുഖ്യമന്ത്രി സ്ഥാനത്തോട് അദ്ദേഹത്തിന് താൽപര്യം കുറവായതിനാൽ ഇക്കാര്യത്തിൽ ലീഗ് ആവശ്യം ഉന്നയിക്കില്ല. എന്നാലും കിട്ടിയാൽ കൊള്ളാം എന്ന നിലപാടാണ് പാർട്ടിക്കുള്ളത്. കുഞ്ഞാലിക്കുട്ടിക്കു പുറമേ, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ എന്നിവരാണ് മന്ത്രിമാരാകുക. അഞ്ചാമത്തെ മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ കാസർകോടുനിന്നുള്ള എ.കെ.എം. അഷറഫിന് നൽകിയേക്കും. കെ.എം. ഷാജി വേങ്ങരയിൽ നിന്നാണ് ജയിച്ചതെങ്കിലും കോഴിക്കോടിന്റെ പ്രാതിനിധ്യം എന്ന നിലയിലാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്. ഷംസുദ്ദീൻ പാലക്കാട് ജില്ലാ പ്രതിനിധിയാണ്.
ആറ് എം.എൽ.എമാരുള്ള കോഴിക്കോട്ടുനിന്ന് മന്ത്രിസ്ഥാനം ഉറപ്പാണ്. പാർട്ടിയിലെ സീനിയോറിറ്റി പരിഗണിച്ച് ജില്ല പ്രസിഡൻറ് കൂടിയായ എം.എ. റസാഖ് മാസ്റ്ററെ പരിഗണിക്കണമെന്ന് അഭിപ്രായം ഉയർന്നിരുന്നെങ്കിലും പിന്നീട് തള്ളുകയായിരുന്നു. പാർലമെൻററി അനുഭവസമ്പത്ത് പരിഗണനയിൽ വന്നാൽ പാറക്കൽ അബ്ദുല്ലയാകും മന്ത്രിയാവുക. നേരത്തെ ഇബ്രാഹിം കുഞ്ഞിന് മന്ത്രിസ്ഥാനമുണ്ടായിരുന്നെങ്കിലും കളമശ്ശേരിയിൽ കന്നിയങ്കക്കാരനായതിനാൽ വി. അബ്ദുൽ ഗഫൂറിന് ഇനിയും കാത്തിരിക്കേണ്ടിവരും.
അഞ്ചാം മന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷമാകും. വിദ്യാഭ്യാസ വകുപ്പില്ലെങ്കിൽ ആരോഗ്യം അല്ലെങ്കിൽ റവന്യു വകുപ്പ് വേണമെന്ന ആവശ്യമുയർത്താനാണ് ലീഗ് നീക്കം. അഞ്ചാം മന്ത്രിയിൽ തർക്കവും തുടങ്ങിയിട്ടുണ്ട്. സ്റ്റാഫ്, ബോർഡ് കോർപറേഷൻ നിയമനങ്ങൾ നിയന്ത്രിക്കാൻ പിഎംഎ സലാമിൻറെ നേതൃത്വത്തിൽ സമിതിയുണ്ടാകും. പാർട്ടി അറിയാതെ നിയമനങ്ങൾ പാടില്ലെന്നാണ് നിബന്ധന. എന്നാൽ വിദ്യാഭ്യാസം കോൺഗ്രസിന് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും നിൽക്കില്ലെന്നുമാണ് കെഎം ഷാജി പറയുന്നത്. പക്ഷേ ഇതിനെതിരെ കോൺഗ്രസിനകത്തും പുറത്തും വലിയ വിമർശനവും ഉയരുന്നുണ്ട്. കിട്ടുകയാണെങ്കിൽ ഷംസുദ്ദീന്റെ പേരാണ് പരിഗണിക്കുന്നത്. കെഎം ഷാജിക്കും ബഷീറിനും മറ്റേതെങ്കിലും വകുപ്പുകൾ ലഭിക്കും.
ഇനി അഞ്ചാം മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് സ്ഥാനങ്ങളിലൊന്ന് വേണമെന്നാണ് ലീഗ് തീരുമാനം. എം.കെ. മുനീറിനും കെ.പി.എ. മജീദിനും ഔദ്യോഗിക പദവികളെന്തെങ്കിലും ഉറപ്പാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇവരെ മാറ്റിനിർത്താനാവില്ല എന്ന തിരിച്ചറിവിലാണ് ഇങ്ങനെയൊരു തീരുമാനം. ഭരണപരിഷ്‌കാര കമ്മിഷൻ, വയോജന കമ്മിഷൻ അധ്യക്ഷസ്ഥാനങ്ങളാണ് ആവശ്യപ്പെടുക. ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻസ്ഥാനം ലഭിച്ചാൽ മുനീറിനെ നിയോഗിക്കും. പാർട്ടിക്ക് ലഭിക്കുന്ന ബോർഡ്-കോർപ്പറേഷൻ പദവികളിലേക്ക്, സീറ്റ് നൽകാൻ കഴിയാതിരുന്നവരെ പരിഗണിക്കും.
മന്ത്രിമാരുടെയും എം.എൽ.എ.മാരുടെയും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നതിന് മാനദണ്ഡവും കൊണ്ടുവന്നിട്ടുണ്ട്. സ്വന്തം ഇഷ്ടം അനുസരിച്ച് സ്റ്റാഫിനെ നിയമിക്കാൻ പാടില്ല. ബന്ധുക്കളെ നിയമിക്കുന്നതും പൂർണമായും വിലക്കിയിട്ടുണ്ട്. സ്റ്റാഫ്, ബോർഡ്-കോർപ്പറേഷൻ പദവികളിലെയും നിയമനം പരിശോധിക്കുന്നതിന് ഉപസമിതി രൂപവത്കരിച്ചു. പി.എം.എ. സലാം, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ എന്നിവരുടെ അനുമതിയോടെ മാത്രമേ ഇക്കാര്യങ്ങൾ തീരുമാനിക്കാവൂ.
എന്തായാലും ലീഗ് ഒരുങ്ങിക്കഴിഞ്ഞു. മലപ്പുറം തൂത്തുവാരിയും കോഴിക്കോട് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കുകയും ചെയ്തിട്ടാണ് ലീഗിന്റെ വരവ്. അതിനാൽ തന്നെ മുന്നണിയിലെ നിർണായക സ്വാധീനം തന്നെയാകും ലീഗിന്റേത്. അതിനനുസരിച്ചുള്ള വകുപ്പുകളുമായിരിക്കും കാത്തിരിക്കുന്നത്. എന്തായാലും കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കത്തിൽ ഒരു പരിഹാരം ഉണ്ടായാൽ ഉടൻ ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകും.






