വാഷിംഗ്ടൺ: റഷ്യ–ഉക്രെയ്ൻ യുദ്ധത്തിൽ നിർണായക മുന്നേറ്റമായി മൂന്ന് ദിവസത്തെ വെടിനിർത്തലിനും തടവുകാരെ കൈമാറ്റം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മെയ് 9 മുതൽ 11 വരെയാണ് വെടിനിർത്തൽ നിലവിൽ വരിക. റഷ്യയുടെ വിക്ടറി ഡേ ആഘോഷങ്ങളോടനുബന്ധിച്ചാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രംപിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം ഉണ്ടായതെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ഉപദേശകൻ യൂറി ഉഷാക്കോവും കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്.
കരാർ പ്രകാരം വെടിനിർത്തൽ കാലയളവിൽ എല്ലാ സൈനിക നടപടികളും നിർത്തിവെക്കും. കൂടാതെ ഇരുരാജ്യങ്ങളും ആയിരത്തോളം തടവുകാരെ വീതം കൈമാറാനും ധാരണയായി. യുഎസ് മധ്യസ്ഥതയിൽ നടന്ന ചർച്ചകളാണ് ഈ ധാരണയിലെത്തിച്ചതെന്ന് സെലൻസ്‌കി അറിയിച്ചു.
തടവുകാരെ തിരികെ എത്തിക്കുന്നതിനാണ് ഉക്രെയ്ൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിക്ടറി ഡേ ചടങ്ങുകൾ നടക്കുന്ന മോസ്കോയിലെ റെഡ് സ്ക്വയറിൽ ആക്രമണം നടത്തില്ലെന്ന് സെലൻസ്‌കി ഉറപ്പുനൽകിയതായി റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ നീക്കത്തെ യുഎസ് നേതൃത്വം യുദ്ധം അവസാനിപ്പിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പായി കാണുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.




