ന്യൂ ഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഇന്നത്തെ ചർച്ചകൾക്ക് ശേഷം സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ആരാകുമെന്ന് പ്രഖ്യാപിക്കുക എഐസിസിയാവുമെന്നും അദ്ദേഹം പറഞ്ഞു. പരസ്യ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന നിർദേശം ഹൈക്കമാൻഡ് നൽകിയതായും സണ്ണി ജോസഫ് വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം മല്ലികാർജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ല. വിഡി സതീശൻ,രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവരുടെ നിലപാടുകൾ ഖാർഗെ നേരിട്ട് വിലയിരുത്തും. കെപിസിസി നേതൃത്വത്തിന്റെ അഭിപ്രായം അറിയാൻ സണ്ണി ജോസഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ കെ സി വേണുഗോപാലിനാണെന്നാണ് വിലയിരുത്തൽ. അതേസമയം ഘടകകക്ഷികളുടെ പിന്തുണ വി ഡി സതീശന് ലഭിക്കുന്നുവെന്നാണ് റിപ്പോർട്ട്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. എല്ലാ ഘടകങ്ങളും വിലയിരുത്തിയ ശേഷമാകും ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് “99 ശതമാനം സാധ്യത” കെ സി വേണുഗോപാലിനാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെ അവകാശവാദം. പിന്മാറില്ലെന്ന സന്ദേശം രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുകളിൽ തിരിച്ചടി ഉണ്ടാകില്ലെന്നും, സർക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചാൽ വിജയിക്കാമെന്നുമാണ് കെസി പക്ഷം ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലില്ലെന്ന കടുത്ത നിലപാടിലാണ് വി ഡി സതീശൻ. എംഎൽഎമാരുടെ എണ്ണം മാത്രം പരിഗണിക്കാതെ മുന്നണിയുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ കൂടി കണക്കിലെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല പക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി അച്ചടക്കം പാലിച്ചതും പരിഗണിക്കണമെന്നാണ് അവരുടെ ആവശ്യം.






