ദാമോഹ്: മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടറിൽ കയറ്റി കുഴിച്ചുമൂടി. തെണ്ടുഖേഡയ്ക്ക് സമീപമുള്ള വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം നഗരത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് സമീപം അലക്ഷ്യമായി സംസ്കരിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. നാലോ അഞ്ചോ ദിവസം പഴക്കമുണ്ടായിരുന്ന മൃതദേഹം നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു.
സംഭവം വിവാദമായതോടെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം വീണ്ടും പുറത്തെടുത്ത് തുടർനടപടികൾ ആരംഭിച്ചു. മരിച്ച വ്യക്തിയുടെ തിരിച്ചറിയൽ രേഖകൾ ലഭിക്കാത്തതിനാൽ മൃതദേഹത്തിന് അവകാശികളില്ലെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം അഴുകിയ നിലയിലായതിനാൽ നിയമപരമായ നടപടികൾ പാലിച്ച് സംസ്കരിക്കാൻ നഗരസഭയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് ഇൻസ്പെക്ടർ രവീന്ദ്ര ബാഗ്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിന് സമാനമായ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.






