ന്യൂഡൽഹി: 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതപരമോ മറ്റു തരത്തിലുള്ളതോ ആയ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനെ സമീപിക്കാൻ നിർദ്ദേശം നൽകി.
അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ച് പരിഗണിച്ചത്. ഹർജിക്കാരൻ ഫെബ്രുവരി 4-ന് കേന്ദ്ര സർക്കാരിന് നൽകിയ നിവേദനം പരിശോധിച്ച് ആവശ്യമായ തീരുമാനം എടുക്കണമെന്ന് കോടതി നിർദേശിച്ചു. ഹർജിയിൽ കൂടുതൽ വാദം നടത്താൻ ഹർജിക്കാരൻ ശ്രമിച്ചപ്പോൾ, തങ്ങൾ പരമ്പരാഗത രീതിയിൽ കാര്യങ്ങൾ പരിശോധിക്കുന്ന ജഡ്ജിമാരാണെന്നും അതിവേഗ തീരുമാനങ്ങൾ എടുക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. നീതി ഒരുവശത്തേക്കുള്ള കാര്യമല്ലെന്നും ഭരണകൂടത്തിനും അതിൽ പ്രധാന പങ്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ഹർജി സുപ്രീം കോടതി തീർപ്പാക്കിയത്.






