കൊച്ചി: തന്റെ പുസ്തകത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് കെ വി തോമസ്. പത്മജ വേണുഗോപാലിനെ വേദനിപ്പിക്കാനല്ല താൻ പുസ്തകത്തിൽ കാര്യങ്ങൾ എഴുതിയതെന്നും, വിമർശിക്കുന്നതിന് മുൻപ് പുസ്തകം മുഴുവൻ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകത്തിലെ ഒരു ഭാഗം മാത്രം വായിച്ച് വിമർശിക്കുന്നത് ശരിയല്ലെന്നും, അതിലുള്ള കാര്യങ്ങൾ എല്ലാം സത്യമായാണെന്നും കെ വി തോമസ് വ്യക്തമാക്കി. ഇത് ആദ്യമായല്ല പുറത്തുവരുന്നതെന്നും, മുൻപ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കാര്യങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഡയറിയിൽ രേഖപ്പെടുത്തിയ സംഭവങ്ങളാണ് പുസ്തകത്തിലും ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിനെ ‘പി വി’ എന്ന് വിളിച്ചതിൽ കെ കരുണാകരനോട് അദ്ദേഹത്തിന് അന്ന് ഇഷ്ടക്കേട് തോന്നിയിരുന്നുവെന്നത് തനിക്ക് അനുഭവപ്പെട്ട കാര്യമാണെന്നും കെ വി തോമസ് പറഞ്ഞു. ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിലാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ മുഖ്യമന്ത്രി കെ കരുണാകരനും തമ്മിലുണ്ടായ അകൽച്ചയുടെ കാരണം അദ്ദേഹം വെളിപ്പെടുത്തുന്നത്.
2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിന് സീറ്റ് നൽകാൻ സോണിയ ഗാന്ധി താൽപര്യമെടുത്തില്ലെന്നാണ് പുസ്തകത്തിൽ പറയുന്നത്. മകൾക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള അമർഷമാണ് കരുണാകരനെ ഹൈക്കമാൻഡിൽ നിന്ന് അകറ്റിയതെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു.
സോണിയ ഗാന്ധിയുടെ പ്രതിനിധിയായി, അവരുടെ അറിവില്ലാതെ പത്മജയുടെ പേര് സ്ഥാനാർഥി പട്ടികയിൽ കരുണാകരൻ ഉൾപ്പെടുത്തിയെന്നാണ് പുസ്തകത്തിലെ മറ്റൊരു പരാമർശം. പിന്നീട് കോൺഗ്രസിലെ മറുവിഭാഗം ഇത് സോണിയ ഗാന്ധിയെ അറിയിക്കുകയും, അതോടെ സോണിയയ്ക്ക് കരുണാകരനോട് ദേഷ്യം തോന്നുകയും ചെയ്തുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. തുടർന്ന് പത്മജയുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും, ഇതാണ് ഇരുവരും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണമായതെന്നും പുസ്തകത്തിൽ പരാമർശിക്കുന്നു.






