കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ രാജ്യത്ത് ചർച്ചാവിഷയം. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മോദി ജനങ്ങൾക്ക് മുന്നിൽവച്ച നിർദേശങ്ങൾ സംബന്ധിച്ച ആശങ്കകൾ ഗൗരവമുള്ളതാണ്. അടുത്ത ഒരു വർഷത്തേക്ക് അത്ര അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കാനാണ് മോദി പറഞ്ഞത്. നിലവിൽ 6 ശതമാനമാണ് സ്വർണം ഇറക്കുമതിക്ക് കേന്ദ്രസർക്കാർ ചുമത്തുന്ന തീരുവ. നിലവിലെ സാഹചര്യത്തിൽ, വിദേശനാണയശേഖരം സംരക്ഷിക്കാനായി കേന്ദ്രം സ്വർണം ഇറക്കുമതി തീരുവ കൂട്ടിയേക്കുമെന്ന ആശങ്കയാണ് ശക്തമായത്. എന്നാൽ സ്വർണം എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് കേവലം ആഭരണമോ ഇൻവെസ്റ്റമെന്റോ മാത്രമല്ല, സ്റ്റാറ്റസിന്റേയും സംസ്കാരത്തിന്റേയുമെല്ലാം ഭാഗമാണ്. അതിനാൽ തന്നെ മോദി പറഞ്ഞതിന്റെ പേരിൽ ഇന്ത്യക്കാർ സ്വർണം വാങ്ങുന്നത് കുറയ്ക്കുമോ എന്നത് വലിയൊരു ചോദ്യമാണ്.
തീരുവ വർധിപ്പിച്ചാൽ രാജ്യത്ത് സ്വർണവിലയിൽ ആനുപാതിക വർധനയുണ്ടാകും. തീരുവ കൂട്ടുന്നത് ഡിമാൻഡ് കുറയാനും ഇടയാക്കും. ഇതു ഫലത്തിൽ ഇറക്കുമതി താഴാനും ഇടവരുത്തും. അതേസമയം, സ്വർണ ഇറക്കുമതി തീരുവയിൽ മാറ്റംവരുത്തിയേക്കുമെന്ന സൂചനകളൊന്നും ധനമന്ത്രാലയത്തിൽ നിന്നുൾപ്പെടെ ഇതുവരെ വന്നിട്ടില്ല. ഈ ആഹ്വാനത്തിന് പിന്നാലെ സ്വർണവിപണി തകർന്നിട്ടുണ്ട്. ജ്വല്ലറി ഓഹരികളായ ടൈറ്റൻ, കല്യാൺ ജ്വല്ലേഴ്സ്, സെൻകോ ഗോൾഡ്, സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, തങ്കമയിൽ ജ്വല്ലറി, പിസി ജ്വല്ലർ, ത്രിഭൊവൻദാസ് ഭീംജി ഝവേരി എന്നിവ 5 മുതൽ 9% വരെ ഇടിഞ്ഞാണ് വ്യാപാരം ചെയ്തത്.
സ്വർണം മാത്രമല്ല, വാഹനങ്ങളുടെ ഉപയോഗത്തിലും മോദി ആഹ്വാനം നടത്തിയിട്ടുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും ഇലക്ട്രിക് വാഹനങ്ങൾ, മെട്രോ തുടങ്ങിയവ പരമാവധി ഉപയോഗിക്കണമെന്നുമുള്ള മോദിയുടെ വാക്കുകൾ മറ്റൊരു രീതിയിലും ആശങ്ക നൽകുന്നതാണ്. പെട്രോൾ, ഡീസൽ വില അടുത്ത ദിവസങ്ങളിൽ കന്നെ കൂട്ടുമെന്നതിന്റെ സൂചനയാണെന്ന വിലയിരുത്തലുമുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് രാജ്യാന്തര ക്രൂഡ് ഓയിൽ വില വർധിച്ചെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല. പക്ഷേ നഷ്ടം സഹിച്ചാണ് എണ്ണ കമ്പനികൾ മുന്നോട്ട് പോകുന്നത്.
എണ്ണക്കമ്പനികൾക്ക് കഴിഞ്ഞ ഒരുമാസത്തിനിടെ 30,000 കോടിയുടെ നഷ്ടമുണ്ടായെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 രൂപയോളം കൂട്ടുമെന്ന തരത്തിൽ ആശങ്ക ഉടലെടുക്കുന്നതിനിടെയാണ് ഇടിത്തീ പോലെ മോദിയുടെ പുതിയ നിർദേശങ്ങൾ വരുന്നത്.
2025-26ൽ ഇന്ത്യയുടെ മൊത്തം ഇറക്കുമതി 77,500 കോടി ഡോളറായിരുന്നു. ഇതിൽ 24,070 കോടി ഡോളറും ക്രൂഡ് ഓയിൽ, സ്വർണം, ഭക്ഷ്യ എണ്ണ എന്നിവയാണ്. 13,470 കോടി ഡോളറും ചെലവിട്ടത് ക്രൂഡ് ഓയിൽ വാങ്ങാൻ. 7200 കോടി ഡോളറിന്റേതാണ് സ്വർണം ഇറക്കുമതി. ഭക്ഷ്യ എണ്ണയ്ക്കായി 1950 കോടി ഡോളറും വളം വാങ്ങാൻ 1450 കോടി ഡോളറും ചെലവിട്ടു.
തൊട്ടു മുൻവർഷത്തെ 5800 കോടി ഡോളറിൽ നിന്നാണ് കഴിഞ്ഞവർഷം സ്വർണം ഇറക്കുമതി 7200 കോടി ഡോളറിലേക്ക് കുതിച്ചത്. കാർഷിക മേഖലയേയും വെറുതെ വിടുന്നില്ല. വളം ഇറക്കുമതിച്ചെലവിലെ വർധന 77% ആണ്. ക്രൂഡ് ഓയിൽ, വളം, ഭക്ഷ്യ എണ്ണ, സ്വർണം എന്നിവയുടെ സംയോജിത ഇറക്കുമതിച്ചെലവ് 2020-21ൽ 11,200 കോടി ഡോളർ മാത്രമായിരുന്നു. ഇതാണ് കഴിഞ്ഞവർഷം ഇരട്ടിയിലധികമായി ഉയർന്നത്. അതിനാൽ തന്നെ നിയന്ത്രിക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ആവശ്യമാണ്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും ഇന്ധനവില കൂടാനുള്ള സാധ്യത ഒരുങ്ങിയിട്ടുണ്ട്. ഹോർമുസ് പ്രതിസന്ധിയടക്കം ഇറക്കുമതി ശൃംഖലയിൽ തടസ്സങ്ങളും നിലനിൽക്കുന്നു. സ്വർണം, വളം തുടങ്ങിയവയുടെയും ഇറക്കുമതി കൂടുന്നത് ഇന്ത്യയുടെ വിദേശനാണയ ശേഖരം ഇടിയാൻ കാരണമാകുന്നു. രൂപയുടെ മൂല്യം ഇടിയാതെ പിടിച്ചുനിർത്തുക എന്നത് കൂടിയാണ് പുതിയ ആഹ്വാനത്തിന്റെ ലക്ഷ്യം.
അതുപോലെ മോദി പറഞ്ഞ ഇന്ത്യക്കാരുടെ അമിത വിദേശയാത്രയും പണിതരുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം ഇന്ത്യക്കാർ വിദേശയാത്ര, പഠനം, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകൽ, ചികിത്സ, നിക്ഷേപം, ആസ്തികൾ വാങ്ങൽ തുടങ്ങിയവയ്ക്കായി 22,000 കോടി രൂപ ചെലവിട്ടുവെന്ന് റിസർവ് ബാങ്കിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലുണ്ട്.
അതിനാൽ തന്നെ ഇന്ധനവില കൂടുമെന്ന മുന്നറിയിപ്പോടെ അധികച്ചിലവുകൾ കുറയ്ക്കണം എന്ന് തന്നെയാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. ഇതോടെ പണപ്പെരുപ്പം കൂടും. എങ്കിലും തങ്ങൾക്ക് വരുന്ന അധികച്ചിലവിന്റെ കുറച്ചെങ്കിലും ജനങ്ങൾക്ക് നൽകാതെ പിടിച്ച് നിൽക്കാനാവില്ല എന്ന് തന്നെയാണ് എണ്ണക്കമ്പനികളുടെ നിലപാട്. കൊവിഡ് സമാനമായ സ്ഥിതി വരുമോ എന്നതാണ് ജനങ്ങൾ പങ്കുവെക്കുന്ന ആശങ്ക.






