കൊൽക്കത്ത: മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് മുൻ മന്ത്രിയും പ്രമുഖ നേതാവുമായ സുജിത് ബോസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കൊൽക്കത്തയിലെ സി.ജി.ഒ കോംപ്ലക്സിലുള്ള ഇ.ഡി ഓഫീസിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ രാവിലെ ഇ.ഡി ഓഫീസിലെത്തിയ സുജിത് ബോസിനെ രാത്രി വൈകുവോളം ചോദ്യം ചെയ്തിരുന്നു. മൊഴികളിലെ വൈരുദ്ധ്യവും അന്വേഷണത്തിൽ ലഭിച്ച തെളിവുകളും അടിസ്ഥാനമാക്കിയാണു അറസ്റ്റ് നടത്തിയതെന്ന് ഇ.ഡി അറിയിച്ചു.
സൗത്ത് ദം ദം മുനിസിപ്പാലിറ്റിയുടെ വൈസ് ചെയർമാനായിരുന്ന കാലത്ത് നിയമവിരുദ്ധമായി നിരവധി പേർക്ക് ജോലി നൽകിയെന്നാണ് ആരോപണം. ഇതിന് പകരമായി വൻതുക കൈക്കൂലി വാങ്ങിയതായും അന്വേഷണ ഏജൻസി ആരോപിക്കുന്നു. ഏകദേശം 150ഓളം ഉദ്യോഗാർത്ഥികളെ സുജിത് ബോസ് നേരിട്ട് ശുപാർശ ചെയ്തതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
ഇദ്ദേഹവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലെ വൻ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണുള്ളത്. പശ്ചിമ ബംഗാളിലെ സ്കൂൾ സർവീസ് കമ്മീഷൻ അഴിമതിക്കേസ് അന്വേഷിക്കുന്നതിനിടെയാണ് മുനിസിപ്പാലിറ്റികളിലെ നിയമന ക്രമക്കേടുകളിലേക്കും അന്വേഷണം വ്യാപിച്ചത്.
പശ്ചിമ ബംഗാളിൽ ഭരണമാറ്റം ഉണ്ടായതിന് പിന്നാലെയാണ് സുജിത് ബോസിന്റെ അറസ്റ്റ്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അറസ്റ്റിലാകുന്ന ആദ്യ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമാണ് അദ്ദേഹം. ബിധാനഗർ മണ്ഡലത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയോട് സുജിത് ബോസ് പരാജയപ്പെട്ടിരുന്നു.
അതേസമയം, അറസ്റ്റ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ അഴിമതിക്കെതിരായ ശക്തമായ നടപടിയാണിതെന്ന് ബി.ജെ.പി പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ മറ്റ് 17 മുനിസിപ്പാലിറ്റികളിലും സമാന രീതിയിലുള്ള നിയമന അഴിമതി നടന്നിട്ടുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ.






