തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ, ചീഫ് സെക്രട്ടറി ഡോ എ ജയതിലകിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായിട്ടാണ് യോഗം ചേർന്നത്. സ്കൂൾ തുറക്കൽ, മൺസൂൺ മുന്നൊരുക്കങ്ങൾ, പിഎൻജിയിലേക്കുള്ള മാറ്റം, ദേശീയപാത വികസനം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ യോഗം വിലയിരുത്തി, നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.
ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എൽപിജി ഉപയോഗവും പൈപ്പ്ഡ് നാചുറൽ ഗ്യാസ് സംവിധാനത്തിലേക്കുള്ള മാറ്റവും സംബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു. പിഎൻജി ലഭ്യത ഉറപ്പാക്കിയാൽ പൊതുജനങ്ങൾ മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നതായി യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാർ എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി യോഗങ്ങൾ ചേർന്ന് നടപടി വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.
സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് മെയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്ന് അറിയിച്ചു. ഇതിനകം 65 ശതമാനം പുസ്തകങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തുകഴിഞ്ഞു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അറിയിച്ചു.






