പ്രദേശവാസികളുടെആവശ്യങ്ങൾ പരിഹരിക്കാൻ തിരുമാനം.
ആലപ്പുഴ: പള്ളിപ്പുറം- തവണ ക്കടവ്: വേമ്പനാട്ടു കായലിൽ നടന്നു വരുന്ന അശാസ്ത്രീയ ട്രഡ്ജിങ്ങിന് എതിരെ പ്രദേശവാസികൾ ദിവസങ്ങളായി നടത്തിവരുന്ന ജനകീയ സമര വിജയത്തിലേക്ക് അടുക്കുകയാണ്. പ്രദേശവാസികളുടെ ആവലാതികൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന ട്രസ്ജിങ്ങ് ചുമതലയുള്ള എക്സിക്യൂട്ടിവ് എൻജീനിയർ വിനോദ് പി.എസ് അറിയിപ്പിനെ കയ്യടികളോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. ട്രഡ്ജിങ്ങ് പ്രദേശം സന്ദർശിച്ച് സമര സമതി പ്രവർത്തകരുമായി ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു ചീഫ് എൻജീനയർ.
തീരത്തിന്ന് നിന്ന് നിശ്ചിത മീറ്റർ അകലം, ട്രഡ്ജിംങ്ങിന്റെ ആഴം, വീതി, സമീപത്തെ തീരപ്രദേശത്തിന്റെ സുരക്ഷ, മത്സ്യാ- കക്കാ തൊഴിലാളികളുടെ ആശങ്കകൾ എന്നിവ പരിഹരിക്കാനും. തുടർ നടപടികൾ സ്വീകരിക്കാനും ട്രഡ്‌ജിംങ്ങ് നടത്തുന്ന ഏജൻസിക്ക് എക്സിക്യൂട്ടിവ് എൻജീയർ നിർദേശം നല്കി.
വിശാലമായ വേമ്പനാട്ട് കായലിൽ പലയിടങ്ങളിൽ നിന്ന് ശാസ്ത്രീയമായി എടുക്കേണ്ട മണൽ സകല നിയമങ്ങളും ലംഘിച്ച് ഒരിടത്തുനിന്ന് തന്നെ ഭീമമായ അളവിൽ കുഴിക്കുന്നത് മാസങ്ങളായി തുടരുകയാണ്. സമീപ പ്രദേശത്ത് തന്നെ മൂന്നാമത്തെ ഡ്രജറും വന്നതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്.
മണലും ചെളിയും ക്രമാതീതമായി വലിച്ചെടുക്കുന്നത് കക്ക വാരുന്ന നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ എഴുപത് ശതമാനം കറുത്ത കക്കയുടെ ഉത്പാദനവും നടക്കുന്ന ഈ മേഖല ഒരു സാങ് ചറിയായി സംരക്ഷിക്കപ്പെടേണ്ട ഇടമാണ്. ഈ പ്രജനന കാലത്ത് തന്നെ നടക്കുന്ന ഈ മണലൂറ്റൽ വരും വർഷങ്ങളിൽ കക്കയെ ആശ്രയിക്കുന്ന ഏഴായിരത്തോളം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.
ഇതിനോടകം രൂപപ്പെട്ടിരിക്കുന്ന പാതാള സമാനമായ കുഴികളിൽ നീട്ടുവല താഴ്ന്നു പോകുമെന്നല്ലാതെ മീൻ കിട്ടുന്നസ്ഥിതിയുണ്ടാവില്ലെന്നതാണ് മുതിർന്ന മത്സ്യ തൊഴിലാളികളുടെയും ആശങ്ക. ലോകത്ത് തന്നെ രണ്ടിടങ്ങളിൽ ഉണ്ടാകുന്ന സംസ്ഥാന മത്സ്യമായ കരിമീനിന്റെ ഏറ്റവും ഗുണമേന്മയുള്ള ഈ ആവാസ വ്യവസ്ഥ തകരുന്നതിൽ ഫിഷറീസ് വകുപ്പുൾപ്പടെ ഇടപെടണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു.
പള്ളിപ്പുറം മാട്ടേൽപള്ളി കൊണ്ട് തന്നെ പ്രസിദ്ധമായ മാട്ടേൽ തുരുത്തിൽ നിന്നും അൻപത് മീറ്റർ പോലും അകലത്തിലല്ല ഈ കൊള്ള തുടരുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഇവിടം ഒരു പൈതൃക സ്വത്തായി സംരക്ഷിക്കപ്പെടേണ്ട സ്ഥലമായാണ് ജാതിമത ഭേദമന്യേ ഏവരും കണക്കാക്കുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തുരുത്തും ഇവിടെയുള്ള വീടുകളും പള്ളിയുമെല്ലാം ഇല്ലാതാവാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്.
നൂറ്റാണ്ടുകളും പതിറ്റാണ്ടുകളും കൊണ്ട് രൂപപ്പെട്ട മണൽ തിട്ടകൾ ദിവസങ്ങൾ കൊണ്ട് ഇല്ലാതാക്കപ്പെടുന്നത് തീരപ്രദേശത്തെ നൂറുകണക്കിന് വീടുകളുടെ നിലനിൽപിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. കായലിൽ മൂന്നര കിലോമീറ്റർ വീതിയുള്ള ഈ ഭാഗത്ത് ഇരുന്നൂറ് മീറ്റർ പരിധിയിലാണ് ഈ ഖനനം അനുസ്യൂതം തുടരുന്നത് പ്രദേശവാസികളെ ആശങ്കപ്പെടുത്തു കയാണ്.
പ്രശ്ന പരിഹാരത്തിനായി അടുത്ത ദിവസം എൻജീനിയറുടെ ഓഫിസിൽ സമരസമിതി പ്രവർത്തകരും.ട്രഡ്ജിംങ് എജൻസി പ്രതിനിധികളും എത്താനും എൻജീനിയർ നിർദ്ദേശം നല്കിയാട്ടുണ്ട്. സമര സമിതി ചെയർമാൻ പി.ഡി. സബീഷ് , രക്ഷാധികാരികളായ അഡ്വ.ജയശ്രീ ബിജു, ഫാദർ പീറ്റർ കണ്ണമ്പുഴ, കൺവീനർ ജോസഫ് സെൻന്തോ, സമര സമിതി പ്രവർത്തകരായ എം.ടി മോഹനൻ, പി. ആർ. സുമേരൻ, ദീപു, പി.കെ. പ്രബീഷ്‌കുമാർ, ടി. വി. സഹജൻ, ജോസ്കുട്ടി, കെ. എച്ച്. ജ്യോതിഷ്, കെ. എ. രാജേന്ദ്രൻ, അഭിജിത്, ബിജു പണിക്കശ്ശേരി, തുടങ്ങിയവർ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രാഷ്ട്രീയ പ്രവർത്തകരായ
പി. ടി. രാധാകൃഷ്ണൻ. ടോമി, പഞ്ചായത്തഗം സുകാസിനി തുടങ്ങിയരും ഒപ്പമുണ്ടായിരിന്നു.






