മസ്കറ്റ്: ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ മേഖലയിൽ സംഘർഷം വർധിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന സംഭവങ്ങൾ ആഗോള ശക്തികളുടെ ഇടപെടലുകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ പതാക വഹിച്ച വാണിജ്യ കപ്പലായ എം എസ് വി ഹാജി അലി ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ സൊമാലിയയിൽ നിന്ന് ഷാർജയിലേക്ക് പോകുന്നതിനിടെയാണ് ബുധനാഴ്ച രാത്രിയോടെ ആക്രമണം ഉണ്ടായത്.
ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായി, പിന്നീട് കപ്പൽ കടലിൽ മുങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.






