പത്തനംതിട്ട: മുസ്‌ലിം ലീഗ് പറഞ്ഞിട്ടാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് വിശ്വസിക്കുന്നില്ലെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ സജി ചെറിയാൻ. ലീഗിൻ്റെ സഹായം ഇല്ലാതെ തന്നെ വി ഡി സതീശന് മുഖ്യമന്ത്രിയാകാം എന്നാണ് കരുതുന്നത്. മുസ്‌ലിം ലീഗിന് അവരുടേതായ താൽപ്പര്യങ്ങൾ കാണും. എന്തുകൊണ്ടാണ് ലീഗിൻ്റെ മാത്രം സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും സജി ചെറിയാൻ ചോദിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയത് ഘടകകക്ഷിയുടെ സമ്മർദ്ദം കൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ആദ്യം പറഞ്ഞത്. മതമൗലികവാദികൾ ലീഗിലും ബിജെപിയിലുമുണ്ടെന്നും അദ്ദേഹം വിമർശിച്ചു. സമുദായ നേതാക്കളെ ആക്ഷേപിച്ചുകൊണ്ടുള്ള യൂത്ത് ലീഗിൻ്റെ പ്രകടനം അംഗീകരിക്കാനാവില്ല. രാഷ്ട്രീയമായ തിരിച്ചടികളെ ഗൗരവത്തോടെ കണ്ട് തിരുത്തലുകൾ വരുത്തുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.






