യുനൈറ്റഡ് നേഷൻസ്: ഹുർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. സിവിലിയൻ ജീവനക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നതും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതുമായ ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പാർവതനേനി ഹരീഷ് വ്യക്തമാക്കി.
സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ പൂർണമായും പാലിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒമാൻ തീരത്ത് ഇന്ത്യൻ പതാക പതിച്ച വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം.
‘ഊർജ്ജ വിതരണ ശൃംഖലകളുടെ സംരക്ഷണം’ എന്ന വിഷയത്തിൽ യു.എൻ സാമ്പത്തിക-സാമൂഹിക കൗൺസിൽ സംഘടിപ്പിച്ച പ്രത്യേക യോഗത്തിലാണ് അദ്ദേഹം ഇന്ത്യയുടെ നിലപാട് അവതരിപ്പിച്ചത്. യോഗത്തിന് ശേഷം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയും അദ്ദേഹം ആശങ്കകൾ പങ്കുവെച്ചു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഊർജ്ജവും വള വിതരണവും സംബന്ധിച്ച പ്രതിസന്ധികൾ നേരിടാൻ ഹ്രസ്വകാലവും ദീർഘകാലവുമായ നടപടികളും അന്താരാഷ്ട്ര സഹകരണവും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഗോള ഊർജ്ജ ഗതാഗതത്തിന്റെ പ്രധാന പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിൽ തുടരുന്ന സംഘർഷങ്ങൾ കപ്പൽ ഗതാഗത സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ശക്തമായ പ്രതികരണം.






