കോഴിക്കോട്:ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. മുസ്ലിം ലീഗ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറിയ അഞ്ചംഗ സാധ്യതാലാ പട്ടികയിലുള്ള പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, പി.കെ ബഷീർ, എൻ.ഷംസുദ്ദീൻ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരെ മന്ത്രിമാരായി പ്രഖ്യാപിച്ചു. വൈകിട്ട് നാല് മണിയോടെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക പുറത്തുവിടുമെന്ന് ലീഗ് നേതാവ് പി.എം.എ സലാം അറിയിച്ചു. വകുപ്പുകൾ സംബന്ധിച്ച പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നും ലീഗിൽ ടേം വ്യവസ്ഥയുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, മന്ത്രിസഭാ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും അതൃപ്തികളും പുകയുകയാണ്. മുസ്ലിം ലീഗ് ആറ് എംഎൽഎമാരെ വിജയിപ്പിച്ചിട്ടും പുതിയ മന്ത്രിസഭയിൽ കോഴിക്കോട് ജില്ലയ്ക്ക് യാതൊരുവിധ പ്രാതിനിധ്യവും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലയിലെ യുഡിഎഫ്-യൂത്ത് ലീഗ് പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിസഭാ പട്ടികയിൽ നിന്ന് വടകര താലൂക്കിൽ നിന്നുള്ള പ്രമുഖ നേതാവ് പാറക്കൽ അബ്ദുല്ലയെ തഴഞ്ഞത് എന്തുകൊണ്ടാണെന്ന് ചോദിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തകർ വ്യാപകമായ പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി വൈകിട്ട് മൂന്ന് മണിക്ക് പുറമേരിയിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനത്തിന് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രവർത്തകർ ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ കാസർകോട് നിയുക്ത എംഎൽഎ എ.കെ.എം അഷ്റഫിനെ മന്ത്രിയാക്കണമെന്ന ആവശ്യവും ശക്തമാണ്.
കോഴിക്കോട് ജില്ലയോട് പാർട്ടി നേതൃത്വം കാണിച്ചത് തികഞ്ഞ അനീതിയാണെന്നും വടകര താലൂക്കിൽ സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തോടും അക്രമങ്ങളോടും നേർക്കുനേർ പോരാടിയാണ് തങ്ങൾ പാർട്ടി വളർത്തിയതെന്നും പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അസ്ലഹ് തിരുവള്ളൂർ പ്രതികരിച്ചു. മുസ്ലിം ലീഗിന്റെ സംസ്ഥാന ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കോഴിക്കോടിന് ഒരു മന്ത്രിസ്ഥാനം എന്നത് കേവലമൊരു പദവി മാത്രമല്ല, മറിച്ച് വടകര പോലെയുള്ള മേഖലകളിൽ തങ്ങൾ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ലഭിക്കുന്ന വലിയൊരു സുരക്ഷിതത്വ ബോധം കൂടിയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി നേതൃത്വം ഈ വിഷയത്തിൽ അനുയോജ്യമായ തിരുത്തൽ തീരുമാനങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അസ്ലഹ് വ്യക്തമാക്കി.
മറുഭാഗത്ത്, രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കടുത്ത നിലപാടിൽ നിന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഒടുവിൽ പിൻവാങ്ങി. ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇവർക്ക് ജലസേചന വകുപ്പ് നൽകാനാണ് ധാരണയായിട്ടുള്ളത്. ഇതിനൊപ്പം ചീഫ് വിപ്പ് സ്ഥാനവും കേരള കോൺഗ്രസിന് നൽകും. ചീഫ് വിപ്പ് സ്ഥാനം തോമസ് ഉണ്ണിയാടന് നൽകാനാണ് സാധ്യത. ഇതിനിടെ മന്ത്രിസഭയിൽ ചാണ്ടി ഉമ്മന് വേണ്ടി ഓർത്തഡോക്സ് സഭയും രംഗത്തെത്തിയിട്ടുണ്ട്. ചാണ്ടി ഉമ്മൻ മുഖ്യമന്ത്രിയാകുമെന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ടെന്നും സമുദായത്തിന് അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗീവർഗീസ് മാർ യൂലിയോസ് പ്രതികരിച്ചു. വയനാട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തുണ്ട്.






