കോഴിക്കോട്: കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്ത കേസിൽ സൊസൈറ്റിയുടെ മുൻ പ്രസിഡന്റും മുൻ കോൺഗ്രസ് നേതാവുമായ സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
സംഭവത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്ന സുധീർ കുമാറിനെ ചേന്ദമംഗലൂരിൽ നിന്ന് ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കേസിൽ സൊസൈറ്റിയുടെ മുൻ ബോർഡ് പ്രസിഡന്റായ പ്രീനയും ബോർഡ് അംഗം റെനീഷും പ്രതികളാണ്.
കഴിഞ്ഞ മേയ് 29-നായിരുന്നു കേസിന് ആസ്പദമായ സംഭവം. തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം ഹാജി, സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്ന് സുധീർ കുമാറിന്റെ വീട്ടിലെത്തി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി.
ഇബ്രാഹിം ഹാജിയുടെ മരണത്തിന് പിന്നാലെ സൊസൈറ്റിക്കെതിരെ നിരവധി നിക്ഷേപകർ പരാതിയുമായി രംഗത്തെത്തി. ഇതിനിടെ, സൊസൈറ്റിയിൽ നടത്തിയ പരിശോധനയിൽ 2.16 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സഹകരണ വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
സംഭവത്തെ തുടർന്ന് ഡിസിസി സെക്രട്ടറിയായിരുന്ന സുധീർ കുമാറിനെ കോൺഗ്രസ് പാർട്ടി പുറത്താക്കിയിരുന്നു.
ഇബ്രാഹിം ഹാജി നൽകിയ പരാതിയിൽ ഈ വർഷം ജനുവരി 28-ന് തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2021 ജൂലൈ 29 മുതൽ 2023 ജൂലൈ 22 വരെ വിവിധ ഘട്ടങ്ങളിലായി നിക്ഷേപിച്ച 22 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നായിരുന്നു പരാതി. പണം തിരികെ ലഭിക്കാനായി സൊസൈറ്റി ഓഫീസിലും ഭാരവാഹികളുടെ വീടുകളിലും പലതവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാതിരുന്നതോടെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.











