ലഖ്നൗ: നോയിഡയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 24 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ദീപിക എന്ന യുവതി കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഭർത്താവ് ഋത്വിക്, ഭർതൃപിതാവ് മനോജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൽപുരയിലെ ഇക്കോടെക്-3 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 14 മാസം മുൻപാണ് ദീപികയും ഋത്വിക്കും വിവാഹിതരായത്.
വിവാഹസമയത്ത് ഫോർച്യൂണർ എസ്‌യുവിയും ഒരു കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. വിവാഹത്തിന് ശേഷം വീണ്ടും സ്ത്രീധന ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.
മേയ് 17 രാത്രിയിലാണ് ദീപിക കെട്ടിടത്തിൽ നിന്ന് ചാടിയത്. നിരന്തരമായ പീഡനമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. ദീപികയുടെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുടെ അടയാളങ്ങൾ കണ്ടെത്തിയതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും അധികൃതർ അറിയിച്ചു. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.






