വാഷിങ്ടൺ: ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്ന് ഇറാനെതിരായ ആക്രമണ പദ്ധതി റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ, സൗദി അറേബ്യ, യുഎഇ നേതൃത്വങ്ങളുടെ ആവശ്യപ്രകാരമാണ് തീരുമാനം എടുത്തതെന്നും പ്രശ്നപരിഹാരത്തിനായി ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണിതെന്നും ട്രംപ് സാമൂഹ്യ മാധ്യമത്തിൽ അറിയിച്ചു.
ഇറാനെതിരെ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുൻപ് ഭീഷണി ആവർത്തിച്ചിരുന്നു. അതിനിടെയാണ് ആക്രമണ നീക്കം മാറ്റിവെച്ചതായി പ്രഖ്യാപിച്ചത്. ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരുന്നു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ഇസ്രയേലിനെയും ലക്ഷ്യമിട്ട് ഇറാൻ ശക്തമായ തിരിച്ചടിയും നടത്തിയതോടെ യുദ്ധസാഹചര്യം കൂടുതൽ കടുത്തു.
പാകിസ്ഥാന്റെ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയിൽ താൽക്കാലിക വെടിനിർത്തൽ ഉണ്ടായിരുന്നെങ്കിലും സ്ഥിരമായ സമാധാന കരാറിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ശക്തമായ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനം. അടുത്തിടെ ട്രംപ് ചൈന സന്ദർശിച്ചപ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി നടത്തിയ ചർച്ചയിലും ഇറാൻ വിഷയം പ്രധാനമായി ഉയർന്നിരുന്നു.






