ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ വാങ്ങൽ തുടരുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. യുഎസുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റഷ്യൻ എണ്ണ ഇറക്കുമതിയെ ബാധിക്കുമോയെന്ന ചോദ്യത്തിനായിരുന്നു മന്ത്രാലയത്തിന്റെ മറുപടി.
അതേസമയം, ഹോർമുസ് കടലിടുക്ക് മേഖലയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള യുഎസ് ട്രഷറി വകുപ്പ് നൽകിയ ഇളവ് 30 ദിവസത്തേക്ക് കൂടി നീട്ടി. മുൻപ് നൽകിയിരുന്ന ഇളവിന്റെ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചിരുന്നു.
ഇന്ത്യയ്ക്കുള്ള ഇളവിന്റെ കാലാവധി നേരത്തെ ഈ മാസം 16ന് അവസാനിച്ചതിനെ തുടർന്ന് റഷ്യൻ എണ്ണ ഇറക്കുമതി തുടരുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ യുഎസുമായുള്ള വ്യാപാര കരാർ നടപ്പാകുന്നതിന് മുൻപും ശേഷവും ഇന്ത്യ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നുണ്ടെന്നും അത് തുടരുമെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി. രാജ്യത്ത് ക്രൂഡോയിൽ ലഭ്യതയിൽ കുറവോ പ്രതിസന്ധിയോ ഇല്ലെന്നും അവർ അറിയിച്ചു.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ രാസവള വില ഉയർന്നിട്ടുണ്ടെങ്കിലും ഇന്ത്യയിലെ കർഷകരെ ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആഭ്യന്തര ഉൽപാദനത്തിൽ നേരിയ കുറവുണ്ടായെങ്കിലും ഇറക്കുമതി വർധിപ്പിച്ച് വളം ലഭ്യത ഉറപ്പാക്കിയതായി വളം മന്ത്രാലയം വ്യക്തമാക്കി.
ട്രിപ്പിൾ സുപ്പർ ഫോസ്ഫേറ്റ് (ടിഎസ്പി), അമോണിയം സൾഫേറ്റ് എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ആഗോള ടെൻഡർ വിളിച്ചിട്ടുണ്ടെന്നും അറിയിച്ചു. യൂറിയയുടെ അന്താരാഷ്ട്ര വില ചാക്കിന് 4000 രൂപ കടന്നിട്ടും കർഷകർക്ക് സബ്സിഡി നൽകി 266.5 രൂപ നിരക്കിൽ ലഭ്യമാക്കുന്നതായി മന്ത്രാലയം അറിയിച്ചു. ഇറക്കുമതി ചെലവ് ഉയർന്നിട്ടും ചില്ലറ വിലയിൽ വർധന ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.






