മലപ്പുറം: സ്വകാര്യ ബസിൽ യാത്രക്കാരന്റെ പണം കവർന്ന കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പള്ളുരുത്തി സ്വദേശി നിസാർ (62), ആലുവ സ്വദേശി മുഹമ്മദ് ഇഖ്ബാൽ (65) എന്നിവരെയാണ് കോട്ടക്കൽ പോലീസ് പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരാളായ പ്രതിക്കായി അന്വേഷണം തുടരുകയാണ്. ഏപ്രിൽ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്കുവെട്ടിയിൽ നിന്ന് കോട്ടക്കലിലേക്ക് ബസിൽ യാത്ര ചെയ്ത മലപ്പുറം സ്വദേശിയുടെ ഒരു ലക്ഷം രൂപയാണ് കവർന്നത്. ഹജ്ജ് യാത്രയ്ക്കായി മാറ്റിവെച്ച പണമാണിത്.
കോട്ടക്കൽ ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിന് പിന്നാലെ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന കവർ ബ്ലേഡ് ഉപയോഗിച്ച് കീറിയാണ് പണം മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് സഞ്ചരിച്ച വഴികളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ, കടകൾ എന്നിവിടങ്ങളിൽ നിന്നായി അൻപതിലധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു.
കോട്ടക്കൽ ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. എസ്.ഐമാരായ അനീഷ് ചാക്കോ, സുരേഷ്, സിഐപിഒമാരായ സജീഷ്, സുജിത്, മുഹന്നതി, രതീഷ്, രാജേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ മറ്റ് സമാന മോഷണക്കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.






