തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐ ജില്ലാ നേതൃയോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ നേതൃത്വം നൽകുന്നതിൽ എം.വി ഗോവിന്ദൻ പരാജയപ്പെട്ടുവെന്നാണ് പ്രധാന വിമർശനം. ഭാര്യ പി. കെ. ശ്യാമള തളിപ്പറമ്പിൽ മത്സരിച്ചതിനെ തുടർന്ന് അദ്ദേഹം കണ്ണൂരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും യോഗത്തിൽ ആരോപണം ഉയർന്നു.
സംസ്ഥാനത്തുടനീളം പ്രചാരണത്തിന് നേതൃത്വം നൽകേണ്ട പാർട്ടി സെക്രട്ടറി തളിപ്പറമ്പിൽ മാത്രം ഒതുങ്ങിനിന്നുവെന്ന വിമർശനവും യോഗത്തിൽ ശക്തമായി ഉയർന്നു. എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനങ്ങൾ ഉണ്ടായത്. തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെയും വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറിയാകാൻ കഴിവുള്ള നേതാക്കൾ ഇല്ലെന്നാണ് ഗോവിന്ദൻ തന്നെ അഭിപ്രായപ്പെട്ടത്.
നേമത്തും കഴക്കൂട്ടത്തും സംഘടനാപരമായ വീഴ്ചയാണ് പരാജയത്തിന് കാരണമായതെന്നും യോഗത്തിൽ വിലയിരുത്തി. ശബരിമല സ്വർണക്കേസുൾപ്പെടെ സർക്കാരിനെതിരായ വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
അതേസമയം, മുൻ മേയറായ ആര്യ രാജേന്ദ്രനെതിരെയും വിമർശനം ഉയർന്നു. അവരുടെ പ്രവർത്തന ശൈലി ജനങ്ങളിൽ അവമതിപ്പ് സൃഷ്ടിച്ചതായാണ് ആരോപണം. നേമത്ത് വലിയ ലീഡ് പ്രതീക്ഷിച്ച ബൂത്തുകളിൽ പോലും കുറഞ്ഞ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചതെന്ന് വി ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു.






