കോഴിക്കോട്: താമരശ്ശേരി മേഖലയിൽ ഒരു ദിവസത്തെ ഇടവേളയിൽ രണ്ട് പേർക്ക് പാമ്പുകടിയേറ്റു. പത്ത് വയസ്സുകാരനും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 21-കാരനുമാണ് ചികിത്സയിൽ കഴിയുന്നത്. കോരങ്ങാട് സ്വദേശി യൂസഫിന്റെ മകൻ മുഹമ്മദ് റയാൻ വീടിന് സമീപത്തെ വയലിൽ കളിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെ പാമ്പുകടിയേറ്റു. ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടയിൽ, ഇന്നലെ രാത്രി എട്ടോടെ താമരശ്ശേരി–കൊയിലാണ്ടി സംസ്ഥാനപാതയിലെ കാരാടിയിൽ വെച്ച് കൊയിലാണ്ടി നടേരി സ്വദേശി ചാമവളപ്പിൽ ഷെമീദ് (21)ക്കും പാമ്പുകടിയേറ്റു. ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടിച്ച പാമ്പിന്റെ ഇനം തിരിച്ചറിഞ്ഞിട്ടില്ല.






