തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്വർണ പണയ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതി സിന്ധു അറസ്റ്റിൽ. വെങ്ങാനൂർ പനങ്ങോട് സ്വദേശിനിയായ സിന്ധുവിനെ വിഴിഞ്ഞം പൊലീസാണ് കഴിഞ്ഞ രാത്രി കസ്റ്റഡിയിലെടുത്തത്.
സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളിൽ പ്രതിയായ സിന്ധുവിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. സിന്ധുവിന്റെ തട്ടിപ്പിന് ഇരയായ രണ്ട് യുവതികൾ അടുത്തിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവരിൽ വെങ്ങാനൂർ സ്വദേശിനി അഞ്ജു ചികിത്സയിലിരിക്കെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചു.
അന്വേഷണത്തിൽ, അഞ്ജുവിൽ നിന്ന് ഏകദേശം 20 ലക്ഷം രൂപയും മറ്റൊരു യുവതിയായ ഐശ്വര്യയിൽ നിന്ന് 50 പവൻ സ്വർണവും സിന്ധു കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ഇരുവരും വെങ്ങാനൂരിലെ സൂര്യാ ഫിനാൻസിലെ ജീവനക്കാരാണ്.
തട്ടിപ്പിന് ശേഷം സിന്ധു അമേരിക്കയിലേക്ക് കടന്നതായും അവിടെ മകൾക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ഏകദേശം നാല് മാസം മുമ്പാണ് ഇവർ നാട്ടിലെത്തിയത്.
അറസ്റ്റിന് പിന്നാലെ സിന്ധുവിന്റെ മൊബൈൽ ഫോണിൽ നിന്ന് അന്വേഷണത്തിന് സഹായകമായ നിരവധി തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. അഞ്ജുവിൽ നിന്ന് തട്ടിയെടുത്ത സ്വർണം മറ്റൊരു സ്വർണ പണയ സ്ഥാപനത്തിലേക്ക് മാറ്റിയ ശേഷമാണ് പ്രതി വിദേശത്തേക്ക് കടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സംഭവത്തിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ തട്ടിപ്പിന്റെ വ്യാപ്തി സംബന്ധിച്ച അന്വേഷണം വിഴിഞ്ഞം പൊലീസ് തുടരുകയാണ്.











