ന്യൂഡൽഹി: രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും അതിന്റെ ആഘാതം സാധാരണക്കാരെ ഗുരുതരമായി ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. റായ്ബറേലിയിലെ ചുരുവാ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനത്തിലായിരിക്കെ രാജ്യത്തെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “പ്രതിസന്ധി ഘട്ടങ്ങളിൽ വിദേശയാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ, അദ്ദേഹം തന്നെ ലോകം ചുറ്റുകയാണ്” എന്നായിരുന്നു രാഹുലിന്റെ പരിഹാസം.
വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി സമ്പന്നരെയല്ല, സാധാരണക്കാരെയായിരിക്കും കൂടുതൽ ബാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടുതൽ രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ധനവില വർധന പോലുള്ള അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. അഖിലേഷ് യാദവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പ്രധാന വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളിലേക്കുള്ള നയതന്ത്ര സന്ദർശനത്തിലാണ്. യു.എ.ഇ, നെതർലാൻഡ്സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം ചൊവ്വാഴ്ച ഇറ്റലിയിലും എത്തും. ഊർജ്ജ സുരക്ഷ, വിതരണ ശൃംഖല ശക്തിപ്പെടുത്തൽ, ഹരിത ഊർജ്ജ വികസനം, പ്രതിരോധ സഹകരണം എന്നിവയാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.






