ലഖ്‌നൗ: ഉത്തർ പ്രദേശിലെ ലഖ്‌നൗവിൽ ട്രെയിനിലെ ഒഴിഞ്ഞ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഛപ്രയിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തുന്ന ഗോംതിനഗർ എക്‌സ്പ്രസിന്റെ എസ് വൺ സ്ലീപ്പർ കോച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
ട്രെയിൻ സ്റ്റേഷനിലെത്തിയതിന് പിന്നാലെ ശുചീകരണത്തിനായി കോച്ചിൽ കയറിയ തൊഴിലാളിയാണ് ഒരു ബർത്തിന്റെ താഴെ സംശയാസ്പദമായി കിടന്നിരുന്ന ലോഹപ്പെട്ടിയും ബാഗും ശ്രദ്ധിച്ചത്. താഴും താക്കോലും ഉപയോഗിച്ച് പൂട്ടിയ നിലയിലായിരുന്ന പെട്ടിയെക്കുറിച്ച് വിവരം ലഭിച്ചതോടെ റെയിൽവേ പൊലീസും ആർപിഎഫും സ്ഥലത്തെത്തി പരിശോധന നടത്തി.
പെട്ടി തുറന്നപ്പോഴാണ് ഏകദേശം 30 മുതൽ 35 വരെ പ്രായം തോന്നിക്കുന്ന യുവതിയുടെ ഉടൽ ഭാഗം കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ പോളിത്തീൻ കവറുകളിൽ പൊതിഞ്ഞ നിലയിൽ കൈകളും കാലുകളും കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.
മേയ് 17നാണ് കോച്ചിൽ നിന്ന് പെട്ടിയും ബാഗും കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തിരിച്ചറിയുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും റെയിൽവേ സ്റ്റേഷനുകളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇതേ റൂട്ടിൽ യാത്ര ചെയ്തവരുടെ വിവരങ്ങളും സമീപ ജില്ലകളിലും സംസ്ഥാനങ്ങളിലുമായി രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ കാണാതാകൽ കേസുകളും പൊലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തിന് പിന്നിലുള്ളവരെയും മൃതദേഹം ട്രെയിനിൽ ഉപേക്ഷിച്ചവരെയും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.






