ലുധിയാന: പഞ്ചാബി ഗായിക ഇന്ദർ കൗറിന്റെ മരണത്തിൽ ദുരൂഹത. കാണാതായി ആറുദിവസങ്ങൾക്ക് ശേഷം ലുധിയാനയിലെ നീലോ കനാലിൽ നിന്നാണ് 29 വയസ്സുകാരിയായ ഗായികയുടെ മൃതദേഹം കണ്ടെത്തിയത്. മെയ് 13-ന് വൈകുന്നേരം പലചരക്ക് സാധനങ്ങൾ വാങ്ങാനായി സ്വന്തം കാറിൽ വീട്ടിൽ നിന്ന് പുറപ്പെട്ട ഇന്ദർ കൗർ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് സഹോദരൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇന്ദറിന്റെ കാമുകനും കേസിലെ പ്രധാന പ്രതിയുമായ സുഖ്വീന്ദർ സിംഗ് തോക്കുചൂണ്ടി ഗായികയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിന്റെ സംശയം. ഇയാൾ മോഘ സ്വദേശിയാണെന്നും ഇന്ദറിനോട് വൈരാഗ്യം പുലർത്തിയിരുന്നുവെന്നും കുടുംബം ആരോപിച്ചു. മൂന്ന് വർഷം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
പിന്നീട് സുഖ്‌വീന്ദർ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും മനസിലാക്കിയ ഇന്ദർ ബന്ധം അവസാനിപ്പിച്ചു. വിവാഹം കഴിക്കണമെന്ന് ഇയാൾ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഗായിക അത് നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.
കൊലപാതകം നടത്താനായി സുഖ്‌വീന്ദർ കാനഡയിൽ നിന്ന് നേപ്പാൾ വഴി പഞ്ചാബിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. കൂട്ടാളികളുമായി ചേർന്ന് ഗായികയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ തള്ളിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
സംഭവത്തിന് പിന്നാലെ പ്രതി വീണ്ടും നേപ്പാൾ വഴി കാനഡയിലേക്ക് രക്ഷപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, പോലീസിന്റെ അനാസ്ഥയാണ് ഇന്ദറിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സമയത്ത് നടപടി എടുത്തിരുന്നെങ്കിൽ ഗായികയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും കുടുംബം പറഞ്ഞു.






