തൃശ്ശൂർ: വയറിൽ ഇരുമ്പുകൊളുത്ത് കുടുങ്ങിയ നിലയിൽ കണ്ടെത്തിയ മൂർഖന് തൃശ്ശൂർ കൊക്കാല മൃഗാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. ഡോ. റെജി വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ ഒന്നര മണിക്കൂർ നീണ്ടു. ചികിത്സയ്ക്കുശേഷം ബാൻഡേജ് കെട്ടിയ പാമ്പിനെ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മുറിവ് പൂർണമായും ഭേദമായ ശേഷമേ കാട്ടിലേക്ക് തുറന്നുവിടൂ.
അവിണിശ്ശേരിയിലെ ഒരു വീട്ടിലെ വിറകുപുരയിൽ നിന്നാണ് പരിക്കേറ്റ മൂർഖനെ സർപ്പ റെസ്‌ക്യൂ ടീമംഗങ്ങളായ വി.ബി. ആനന്ദും ബിജു കപ്പാരത്തും ചേർന്ന് ചൊവ്വാഴ്ച വൈകീട്ട് പിടികൂടിയത്. പരിശോധനയ്ക്കിടെ ചുമട്ടുതൊഴിലാളികൾ ഉപയോഗിക്കുന്ന ഇരുമ്പുകൊളുത്തിന്റെ പിടി പാമ്പിന്റെ വയറ്റിനുള്ളിലും കൊളുത്ത് പുറത്തുമായ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊക്കാല മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു.
ബുധനാഴ്ച രാവിലെ ആരംഭിച്ച ശസ്ത്രക്രിയയിൽ വെറ്ററിനറി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും സർജനുമായ ഡോ. റെജി വർഗീസിനൊപ്പം പി.ജി. ഡോക്ടർമാരായ കൃഷ്ണ മഹേഷ്, കെ.എസ്. അശ്വിനി ബാബു, ആർ. കാർത്തിക് എന്നിവരും പങ്കെടുത്തു. തല പി.വി.സി. പൈപ്പിനുള്ളിലാക്കി സുരക്ഷിതമായി നിയന്ത്രിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.
ഇരുമ്പുകൊളുത്ത് പാമ്പിന്റെ വയറ്റിൽ എങ്ങനെ കുടുങ്ങിയെന്നത് വ്യക്തമല്ലെന്ന് ഡോ. റെജി വർഗീസ് പറഞ്ഞു. മുട്ടത്തോടും പാമ്പിന്റെ വയറ്റിൽ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം തുന്നിക്കെട്ടി ബാൻഡേജ് ചെയ്ത മൂർഖനെ റെസ്‌ക്യൂ വാച്ചർ അജീഷ് പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. മുറിവ് ഭേദമാകുന്നതുവരെ പ്രത്യേക പരിചരണവും മരുന്ന് സ്പ്രേയും നൽകും.






