കൊല്ലം: തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സിപിഎം നേതൃയോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനത്തിന് വിലക്കുണ്ടായതിനെ തുടർന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി യോഗം ബഹിഷ്കരിച്ചു. സിപിഎം കൊട്ടാരക്കരയും നെടുവത്തൂർ ഏരിയ കമ്മിറ്റികളും ചേർന്ന് നടത്തിയ യോഗത്തിലാണ് സംഭവം.
ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചർച്ച നടക്കുന്നതിനിടെയാണ് വിവാദം ഉണ്ടായത്. കരിപ്ര സൗത്ത് ലോക്കൽ സെക്രട്ടറി സി. അജയകുമാർ ആദ്യം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജോർജ് മാത്യുവിനെ രൂക്ഷമായി വിമർശിച്ചു.
കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് സമുദായ സംഘടനകളെയും ന്യൂനപക്ഷങ്ങളെയും കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണ് പ്രധാന കാരണക്കാരെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെ തുടർന്ന് ജോർജ് മാത്യു ഇടപെട്ട് ഇത്തരത്തിലുള്ള വിമർശനങ്ങൾ യോഗത്തിൽ പറയേണ്ടതില്ലെന്ന് വ്യക്തമാക്കി. എന്നാൽ സംസ്ഥാന നേതൃത്വം തുറന്ന വിമർശനം അനുവദിച്ചിട്ടുണ്ടെന്നായിരുന്നു ലോക്കൽ സെക്രട്ടറിയുടെ മറുപടി. ഇതിലും ജോർജ് മാത്യു നിലപാട് മാറ്റാതിരുന്നതോടെ സി. അജയകുമാർ യോഗം അവസാനിക്കുന്നതിന് മുമ്പ് ഇറങ്ങിപ്പോയി. യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം കെഎൻ ബാലഗോപാൽ , സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എ. എബ്രഹാം, ജോർജ് മാത്യു എന്നിവർ പങ്കെടുത്തു.






