എറണാകുളം: മലയിടം തുരുത്തിലെ പൊലീസ് നടപടിയിൽ പ്രതികരവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്. മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇത്തരത്തിലൊരു പൊലീസ് നടപടി ആരും പ്രതീക്ഷിച്ചില്ലെന്നാണ് രാജീവിന്റെ പ്രതികരണം. ഇന്നലെയാണ് മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ നാട്ടുകാർക്കെതിരെ പൊലീസ് നടപടിയുണ്ടായത്.
മലയിടം തുരുത്തിലെ മുഴുവൻ പുറമ്പോക്ക് ഭൂമിയുടെയും സർവേ നടപടി ഇടതുസർക്കാർ തുടങ്ങിയിരുന്നുവെന്നും ആ സർവേ പൂർത്തീകരിച്ച് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്നും പി രാജീവ് വ്യക്തമാക്കി. വേഗതയുള്ള ഗതാഗത സൗകര്യം വേണം. സിൽവർ ലൈൻ റദ്ദാക്കുമ്പോൾ എന്താണ് ബദൽ പദ്ധതിഎന്ന് വ്യക്തമാക്കണമെന്ന് പി രാജീവ് പറഞ്ഞു.
മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല. അതേസമയം, ബലപ്രയോഗം പാടില്ലെന്ന നിർദേശമുണ്ടായിട്ടും എന്തുകൊണ്ട് പൊലീസ് നടപടിയുണ്ടായെന്ന കാര്യത്തിൽ എറണാകുളം റേഞ്ച് ഐജിക്ക് ആലുവ റൂറൽ എസ് പി ഇന്ന് റിപ്പോർട്ട് നൽകും.






