ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ തെലങ്കാന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്‌പി) സങ്കീറെഡ്ഡി ഭീം റെഡ്ഡിയെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറസ്റ്റ് ചെയ്തു. ഏകദേശം 300 കോടി രൂപയുടെ അനധികൃത സ്വത്ത് ഇദ്ദേഹം സമ്പാദിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഹൈദരാബാദിലെ പൊലീസ് കമ്പ്യൂട്ടർ സർവീസസിൽ ഡിഎസ്‌പിയായി സേവനമനുഷ്ഠിച്ചിരുന്ന ഭീം റെഡ്ഡിയെ തിങ്കളാഴ്ച രാത്രി അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് എസിബി അറസ്റ്റ് ചെയ്തത്.
ജൂലൈ 2-ന് ഭീം റെഡ്ഡിയുടെ വീടും ബന്ധുക്കൾ, സുഹൃത്തുക്കൾ, ബെനാമികൾ എന്നിവരുമായി ബന്ധപ്പെട്ട തെലങ്കാനയിലെയും കർണാടകയിലെയും 16 കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടത്തിയിരുന്നു. സർവീസ് കാലയളവിൽ അഴിമതിയിലൂടെയും നിയമവിരുദ്ധ മാർഗങ്ങളിലൂടെയും വൻതോതിൽ സ്വത്ത് സമ്പാദിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അന്വേഷണത്തിൽ നിർണായക തെളിവായത് ഭീം റെഡ്ഡി സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ ഡയറിയാണ്. തീർഥാടന യാത്രയ്ക്ക് പോകുന്നതിന് മുമ്പ് തയ്യാറാക്കിയ ഡയറിയിൽ സ്വത്തുക്കൾ, നിക്ഷേപങ്ങൾ, കടബാധ്യതകൾ, ബെനാമികളുടെ വിവരങ്ങൾ എന്നിവ വിശദമായി രേഖപ്പെടുത്തിയിരുന്നു. ഈ ഡയറിയുടെ സ്‌കാൻ ചെയ്ത പകർപ്പുകൾ വാട്‌സ്ആപ്പ് വഴി രണ്ട് മക്കൾക്ക് അയച്ചതും അന്വേഷണത്തിന് സഹായകമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരവധി സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും എസിബി കണ്ടെത്തിയത്.
ഹൈദരാബാദിലെ വിവിധ ഭാഗങ്ങളിലായി വില്ലകൾ, വീടുകൾ, ഫ്ലാറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയും തെലങ്കാനയിലും കർണാടകയിലുമായി 44 ഏക്കറിലധികം കൃഷിഭൂമിയും ഭീം റെഡ്ഡിയുടെ പേരിലോ ബെനാമികളുടെയോ പേരിലോ ഉള്ളതായി കണ്ടെത്തി.
പരിശോധനയിൽ രണ്ട് കിലോ സ്വർണാഭരണങ്ങളും 20 കിലോ വെള്ളിയും പിടിച്ചെടുത്തു. ഭീം റെഡ്ഡിയുടെ വസതിയിൽ നിന്ന് 3.60 ലക്ഷം രൂപയും ബെനാമിയുടെ വീട്ടിൽ നിന്ന് 40 ലക്ഷം രൂപയും കണ്ടെടുത്തു. ബാങ്ക് അക്കൗണ്ടുകളിൽ ഏകദേശം 19.91 ലക്ഷം രൂപയുടെ നിക്ഷേപവും ‘ശ്രീ രാഘവേന്ദ്ര റോക്ക് സാൻഡ് മിനറൽസ്’ എന്ന സ്ഥാപനത്തിൽ 75 ലക്ഷം രൂപയുടെ നിക്ഷേപവും അന്വേഷണസംഘം കണ്ടെത്തി.











