ലഖ്നൗ: ഉത്തർപ്രദേശിലെ അംരോഹയിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുഷ്പേന്ദ്രി ദേവി (19) എന്ന യുവതിയെയാണ് ചൊവ്വാഴ്ച രാത്രി ഭർതൃഗൃഹത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം സ്ത്രീധന കൊലപാതകമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവും ഭർതൃകുടുംബവും പുഷ്പേന്ദ്രിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.
മരിക്കുന്നതിന് തൊട്ടുമുമ്പ് പുഷ്പേന്ദ്രി പിതാവായ ബൽബീർ സിങ്ങിനെ ഫോണിൽ വിളിച്ചിരുന്നുവെന്നും, “അച്ഛാ, അവർ എന്നെ കൊല്ലും” എന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ അപേക്ഷിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരി 13-നാണ് പുഷ്പേന്ദ്രിയും ഗജ്റോലയിലെ ഖുമാവാലി ഗ്രാമ സ്വദേശിയായ കർഷകൻ ഓംപാലും വിവാഹിതരായത്. വിവാഹസമയത്ത് കഴിയുന്നത്ര സ്ത്രീധനം നൽകിയിരുന്നുവെങ്കിലും പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ട് പീഡനം തുടർന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ മകൾ വിളിച്ച് കരഞ്ഞുകൊണ്ട് സഹായം അഭ്യർഥിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു. മകളെ കാണാൻ പുറപ്പെട്ടെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണവിവരം ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭർതൃവീട്ടുകാർ മകളെ കൊലപ്പെടുത്തി പിന്നീട് ആത്മഹത്യയായി തോന്നിക്കുന്ന രീതിയിൽ മൃതദേഹം കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഭർത്താവ് ഓംപാൽ, മാതാപിതാക്കളായ രാജേന്ദ്ര, ഇന്ദ്രാവതി എന്നിവരുള്‍പ്പെടെ അഞ്ച് പേർക്കെതിരെ സ്ത്രീധന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.






