ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് നടത്തിയ ഒരു പരാമര്‍ശം ഇപ്പോള്‍ ഇന്ത്യന്‍ യുവതയെ ആകെ ഇളക്കിമറിയ്ക്കുകയാണ്. പിന്നാലെ അദ്ദേഹത്തിന്റെ പാറ്റ പരാമര്‍ശം ഒരു വിര്‍ച്വല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തന്നെ കാരണമാകുമെന്ന് ആരും പ്രതീക്ഷിച്ചു പോലും കാണില്ല. കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ഒന്നാണ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’. എന്നാല്‍ ഇപ്പോഴും എന്താണിതെന്ന് പലര്‍ക്കും മനസിലായിട്ടില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യന്‍ യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)’.
വളരെ ചുരുക്കം സമയം കൊണ്ടുതന്നെ ഈ പ്രസ്ഥാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വെറും മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം ആളുകളാണ് പുതിയ പാര്‍ട്ടിയില്‍ അംഗമായതെന്ന് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ അവകാശപ്പെടുന്നു. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ത്ഥിയായ 30കാരന്‍ അഭിജീത് ദിപ്‌കെയാണ് ഈ ഡിജിറ്റല്‍ പാര്‍ട്ടിയുടെ തലവന്‍. 2020 മുതല്‍ 2023വരെ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് അഭിജീത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, കിര്‍ത്തി ആസാദ്, പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ പ്രമുഖരും ഈ ഡിജിറ്റല്‍ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതോടെയാണ് സംഗതി ട്രെന്‍ഡിങ്ങാവുന്നത്.
എങ്ങനെ ഈ മൂവമെന്റ് തുടങ്ങി?
കഴിഞ്ഞയാഴ്ച കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് ഉപമിച്ചത്. യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാദ്ധ്യമപ്രവര്‍ത്തകരും ചില സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ് എന്നായിരുന്നു പരാമര്‍ശം. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ രൂപീകരിച്ചത്. നിലവില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന് 10 മില്ല്യണ്‍ ഫോളോവേഴ്‌സുണ്ട്. എന്നാല്‍ തന്റെ നിരീക്ഷണങ്ങള്‍ ചില മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഇന്ത്യയിലെ യുവാക്കളെയാകെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചിട്ടുണ്ട്.
പിന്നാലെ വിഷയം കത്തിപ്പടര്‍ന്നതോടെ അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടലുകളുണ്ടായി. ‘കോക്രോച്ച് ജനത പാര്‍ട്ടി’യുടെ ഔദ്യോഗിക എക്‌സ് (X) അക്കൗണ്ട് ഇന്ത്യയില്‍ തടയുകയായിരുന്നു. നിയമപരമായ ആവശ്യത്തെത്തുടര്‍ന്നാണ് ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ക്ക് ഈ അക്കൗണ്ട് ലഭ്യമാകാത്ത രീതിയില്‍ കണ്‍ട്രി-ലോക്ക് ചെയ്തതെന്ന് എക്‌സ് പ്ലാറ്റ്ഫോം വിശദീകരണം നല്‍കുമ്പോഴും ഈ നീക്കത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും, തങ്ങളുടെ ശക്തമായ വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഭയന്ന് ഓണ്‍ലൈന്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്നും കൂട്ടായ്മയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെ നടത്തുന്ന ആരോപണം വിരല്‍ ചൂണ്ടുന്നത് മറ്റനേകം ചോദ്യങ്ങളിലേക്കാണ്.
ഇന്‍സ്റ്റാഗ്രാമില്‍ തരംഗം; ബിജെപിയെയും മറികടന്ന് കുതിപ്പ്
എക്‌സിലെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും കോക്രോച്ച് ജനത പാര്‍ട്ടിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കൂടുതല്‍ ജനപ്രിയമായി മുന്നോട്ട് കുതിക്കുകയാണ്. കഴിഞ്ഞ രാത്രിയില്‍ അക്കൗണ്ട് താല്‍ക്കാലികമായി അപ്രത്യക്ഷമാവുകയും ഹാക്ക് ചെയ്യപ്പെടുകയോ സസ്പെന്‍ഡ് ചെയ്യപ്പെടുകയോ ചെയ്തതായി അഭ്യൂഹങ്ങള്‍ പടരുകയും ചെയ്തിരുന്നു. വന്‍തോതിലുള്ള ട്രാഫിക് മൂലമുണ്ടായ സാങ്കേതിക തടസ്സങ്ങളാകാം ഇതിന് കാരണമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അക്കൗണ്ട് നിയന്ത്രിച്ചതായി മെറ്റയുടെയോ ഇന്‍സ്റ്റാഗ്രാമിന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. നിലവില്‍ ഈ പേജ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം കോക്രോച്ച് ജനത പാര്‍ട്ടിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് 11 ദശലക്ഷം (1.1 കോടി) ഫോളോവേഴ്സ് എന്ന നാഴികക്കല്ല് പിന്നിട്ടു. വെറും നാല് ദിവസം മുന്‍പ് മാത്രം ആരംഭിച്ച ഈ പേജ്, രാജ്യത്തെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിന്റെ ഫോളോവേഴ്സ് എണ്ണത്തെക്കാള്‍ (8.7 ദശലക്ഷം) മുന്നിലെത്തിയത് ഡിജിറ്റല്‍ രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ‘ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ മറികടക്കാന്‍ യുവാക്കളുടെ കൂട്ടായ്മയ്ക്ക് വെറും നാല് ദിവസം മാത്രമാണ് വേണ്ടിവന്നത്’ എന്ന് ബിജെപിയെ പരിഹസിച്ചുകൊണ്ട് അഭിജീത് ദിപ്‌കെ കുറിച്ചു.
‘വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിന്റെ പേരില്‍ എന്തിനാണ് ഞങ്ങളുടെ അക്കൗണ്ടുകള്‍ പൂട്ടിക്കുന്നത്?’ എന്ന് ഓണ്‍ലൈന്‍ വീഡിയോ പ്രസ്താവനയിലൂടെ ദിപ്‌കെ ചോദിച്ചു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും കാരണം തകര്‍ന്ന യുവാക്കളുടെ യഥാര്‍ത്ഥ നിരാശയുടെ പ്രതിഫലനമാണ് ഈ പ്രസ്ഥാനമെന്നും, ജനങ്ങളുടെ കഠിനമായ ചോദ്യങ്ങള്‍ക്ക് പരസ്യമായി മറുപടി നല്‍കാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘സെക്കുലര്‍, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ലേസി (മടിയന്മാര്‍)’ എന്ന സ്ലോഗനുമായി മുന്നോട്ട് പോകുന്ന ഈ കൂട്ടായ്മയുടെ വെബ്സൈറ്റിലൂടെ ഇതിനോടകം തന്നെ 3.5 ലക്ഷത്തിലധികം യുവാക്കള്‍ ഔദ്യോഗികമായി അംഗത്വമെടുത്തിട്ടുണ്ട്.
എത്രനാള്‍ ഈ മൂവ്‌മെന്റിന് ഭാവിയുണ്ടെന്ന് പറയാനാവില്ല. ലോകമെങ്ങും ആളിപ്പടര്‍ന്ന്, തൊട്ടയല്‍വക്കമായ നേപ്പാളിലും ബംഗ്ലാദേശിലുമടക്കം ഭരണം പോലും മാറ്റിമറിച്ച ജെന്‍ സീ വിപ്ലവത്തെയാകാം കേന്ദ്രം ഇതിലൂടെ ഭയക്കുന്നത്. കുറഞ്ഞ സമയത്തിനകം ഇത്രയധികം ജനങ്ങള്‍ ഈ മൂവ്‌മെന്റിന് പിന്നാലെ വന്നത് തെല്ലൊന്നുമായിരിക്കില്ല ഡല്‍ഹിയിലിരിക്കുന്നവരെ ഭയപ്പെടുത്തിയതെന്ന് വ്യക്തം.






