മുംബൈ: മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപമുള്ള ഗരീബ് നഗർ ചേരിയിൽ നടന്ന കുടിയൊഴിപ്പിക്കൽ നടപടിക്കിടെ ഉണ്ടായ സംഘർഷത്തിൽ പതിനാറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് നേരെ കല്ലേറുണ്ടായതും അക്രമസംഭവങ്ങൾ നടന്നതുമെന്നാരോപിച്ചാണ് നിർമൽ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, സർക്കാർ ജീവനക്കാരുടെ ജോലി തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പശ്ചിമ റെയിൽവേ അധികൃതർ നടത്തിയ കുടിയൊഴിപ്പിക്കൽ നടപടിക്കെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധം ശക്തമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
ബോംബെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ പുനരധിവാസ സൗകര്യങ്ങൾ ഉറപ്പാക്കാതെയാണ് വർഷങ്ങളായി താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 5,200 ചതുരശ്ര മീറ്റർ ഭൂമി ഒഴിപ്പിക്കുകയെന്ന പേരിൽ ചൊവ്വാഴ്ച മുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് കുടിലുകൾ പൊളിച്ചുനീക്കൽ ആരംഭിച്ചു. അഞ്ഞൂറോളം ദരിദ്ര കുടുംബങ്ങളുടെ വീടുകളാണ് ഇതോടെ തകർത്തത്.
മൂന്ന് നിലകളുള്ള പഴയ ഗരീബ് നഗർ സുന്നി മസ്ജിദ് പൊളിക്കാൻ ശ്രമം തുടങ്ങിയതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. പള്ളിയിലെ സാധനങ്ങൾ മാറ്റാൻ പോലും മതിയായ സമയം നൽകാതെയാണ് അധികൃതർ നടപടിയെടുത്തതെന്ന് പ്രദേശവാസികൾ ആരോപിച്ചു.






