ന്യൂഡൽഹി: ആഫ്രിക്കയിലെ ചില പ്രദേശങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ന്യൂഡൽഹിയിൽ നടത്താനിരുന്ന നാലാമത് ഇന്ത്യ–ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റിവെച്ചു. മേയ് 28 മുതൽ നടത്താനിരുന്ന ഉച്ചകോടിയാണ് നീട്ടിവെച്ചത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യ ഉൾപ്പെടെ രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. ആഫ്രിക്കൻ യൂണിയനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഉച്ചകോടി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ആരോഗ്യ സുരക്ഷക്കും എബോള പ്രതിരോധത്തിനുമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ഇരുവിഭാഗവും വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളിലെ പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഫ്രിക്ക സിഡിസി പോലുള്ള സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിനും സഹകരണം തുടരുമെന്നും അറിയിച്ചു.
ഉച്ചകോടിയുടെ പുതുക്കിയ തീയതി പിന്നീട് ചർച്ചകളിലൂടെ തീരുമാനിക്കും. ഇന്ത്യയിൽ ഇതുവരെ എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ലോകാരോഗ്യ സംഘടന ആഫ്രിക്കയിലെ സാഹചര്യത്തെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യ ജാഗ്രത ശക്തമാക്കി.
വിമാനത്താവളങ്ങളിൽ പരിശോധനകൾ, ക്വാറന്റൈൻ സംവിധാനം, ലാബ് പരിശോധനകൾ എന്നിവ ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.






