തൃശ്ശൂർ: ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് 85 വയസ്സുകാരനിൽ നിന്ന് 4.11 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശിയായ റഷീക് രാജ് (26) ആണ് പിടിയിലായത്.
തട്ടിപ്പുസംഘത്തിന് കമ്മീഷൻ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ട് വഴി പണം കൈമാറിയതാണ് ആരോപണം. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരു ഭാഗം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ച ശേഷം അത് പിൻവലിച്ച് പ്രധാന പ്രതികൾക്ക് കൈമാറുകയും കമ്മീഷൻ വാങ്ങുകയും ചെയ്തതായി പോലീസ് പറഞ്ഞു.
കോണത്തുകുന്ന് സ്വദേശിയായ മുൻ പ്രവാസിയും ബിസിനസുകാരനുമായ 85-കാരനാണ് തട്ടിപ്പിനിരയായത്. 2025 സെപ്റ്റംബർ 9 മുതൽ 2026 ജനുവരി 1 വരെ നീണ്ടുനിന്ന തട്ടിപ്പിലാണ് വയോധികന് കോടികൾ നഷ്ടമായത്.
മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിൽ ഒന്ന് പരാതിക്കാരന്റെ പേരിലാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വാട്സാപ്പ് കോളിലൂടെ ഇയാളെ ഭയപ്പെടുത്തിയത്. തുടർന്ന് ബാങ്ക് അക്കൗണ്ടുകളിലെ പണം “പരിശോധനയ്ക്കായി” തങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു.
“ദേശീയ താത്പര്യത്തിനും കോടതിയുടെ നിർദേശപ്രകാരവുമാണ് നടപടികൾ” എന്നും “ഇക്കാര്യം ആരോടും പറയരുത്, വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്” എന്നും പറഞ്ഞ് പരാതിക്കാരനെയും പരിചാരകനെയും ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
ഇങ്ങനെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 4,11,65,206 രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. വലിയ തുക പിൻവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്ക് ജീവനക്കാർ കാരണം ചോദിച്ചെങ്കിലും ബിസിനസ് ആവശ്യത്തിനാണെന്ന് വയോധികൻ മറുപടി നൽകിയിരുന്നു. പിന്നീട് തട്ടിപ്പ് മനസ്സിലായതോടെ ബാങ്ക് ജീവനക്കാരുടെ നിർദേശപ്രകാരം പോലീസിൽ പരാതി നൽകുകയായിരുന്നു.
തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കമ്മീഷൻ ഏജന്റായ പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ. റഫീഖ്, എസ്.ഐ.മാരായ കെ.വി. ജസ്റ്റിൻ, പി.എസ്. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.






