ചെന്നൈ: കേരളത്തിലൊഴികെ ദക്ഷിണേന്ത്യയേയും വലച്ച് ഉഷ്ണതരംഗം. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. തമിഴ്നാട്ടിലെ 15 ലധികം ജില്ലകളിലെ താപനില 39 ഡിഗ്രി സെൽഷ്യസ് കടന്നു. ബുധനാഴ്ച ചെന്നൈയിൽ 42 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇതുവരെ അനുഭവപ്പെട്ടതിൽ ഏറ്റവും ഉയർന്ന താപനിലയാണിത്. ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തമിഴ്‌നാടിന്റെ തീരദേശത്തും പുതുച്ചേരിയിലും ഉഷ്ണതരംഗം നിലനിൽക്കുന്നു. പകൽ സമയങ്ങളിൽ ഉയർന്ന താപനിലയും ഈർപ്പവുമുള്ള കാലാവസ്ഥ ശനിയാഴ്ച വരെ തുടരുന്നതിനാൽ പ്രദേശങ്ങളിൽ അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുണ്ട്.
ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ താപനില 48.1 ഡിഗ്രി സെൽഷ്യസലെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് മാർച്ച് ഒന്നിനും മെയ് 19 നുമിടയിൽ 300 ലധികം സൂര്യാഘാത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പകൽ സമയങ്ങളിൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് നിർദേശമുണ്ട്.






