കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വിവാദമായ “കാഫിർ സ്ക്രീൻഷോട്ട്” പ്രചാരണ കേസിലെ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. ചെന്നിത്തലയുടെ ഓഫീസിലെത്തി നേരിട്ടാണ് എംഎൽഎ കത്ത് കൈമാറിയത്. കേസിൽ നിർണായക തെളിവുകളായ ഫോൺ ഫോറൻസിക് പരിശോധന റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും 20 മാസത്തിലധികമായി റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്നാണ് പാറക്കൽ അബ്ദുള്ളയുടെ ആരോപണം.
യഥാർഥ പ്രതികളെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കാൻ ചില ഭാഗങ്ങളിൽ നിന്ന് ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരപരാധിയായ ഒരു യുവാവിനെ വേട്ടയാടാനും സമൂഹത്തിൽ വർഗീയ ഭിന്നത സൃഷ്ടിക്കാനുമായിരുന്നു ഈ പ്രചാരണമെന്നാണ് എംഎൽഎയുടെ ആരോപണം.
കേസിൽ സമഗ്ര അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി പാറക്കൽ അബ്ദുള്ള അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് “കാഫിർ സ്ക്രീൻഷോട്ട്” സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തതായി കണ്ടെത്തിയ റിബേഷ് രാമകൃഷ്ണന്റെ ഫോൺ പരിശോധനാഫലം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസ് അവസാനിപ്പിച്ചിരുന്നു.






