ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചുമന്നുനടന്നതാണ് സംസ്ഥാനത്തെ വലിയ തിരിച്ചടിക്കു കാരണമെന്ന് സിപിഎം ചേർത്തല ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശം. വെള്ളാപ്പള്ളിയുമായി അടുത്തതോടെ ന്യൂനപക്ഷം ഇടതുപക്ഷത്തെ ശത്രുപക്ഷത്തായി കണ്ടു. ഇതിനൊപ്പം പലയിടത്തും പരമ്പരാഗത ഈഴവവോട്ടുകളും ചോർന്നു. ജില്ലാ നേതൃത്വം വെള്ളാപ്പള്ളിക്കു കുടപിടിക്കുന്ന സമീപനമാണു സ്വീകരിച്ചത്. എതിർപ്പുയർത്തിയത് എ.എം. ആരിഫ് മാത്രമാണ്.
ചുവപ്പുകണ്ടാൽ കുത്താൻവരുന്ന കാളയെപ്പോലെയാണ് ജില്ലാ സെക്രട്ടറി കാണാനെത്തുന്ന പാർട്ടിക്കാരോടുപോലും പെരുമാറുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ലാ നേതൃത്വത്തിനു ഒരു താത്പര്യവുമില്ലായിരുന്നു.
സ്ഥാനാർഥിത്വം സംസ്ഥാന നേതൃത്വം തട്ടിക്കളഞ്ഞതിനാൽ ജില്ലാനേതൃത്വം ഒന്നിലും ഇടപെട്ടില്ല. ജില്ലയിൽ പോലീസിന്റെ ഇടപെടൽ ജനങ്ങളെ പാർട്ടിക്കെതിരാക്കി. തോമസ് ഐസക്കിനെ മത്സരിപ്പിക്കാതിരുന്നതു വലിയ തെറ്റായി. ദലീമയും പ്രതിഭയും തോൽക്കുമെന്നറിഞ്ഞിട്ടും സ്ഥാനാർഥികളായി അടിച്ചേൽപ്പിച്ചു. അരൂരിൽ സ്ഥാനാർഥിനിർണയം പാളി. എ.എം. ആരിഫോ തോമസ് ഐസക്കോ പി. പ്രസാദോ മത്സരിച്ചാൽ വിജയമുറപ്പായിരുന്നു.






