തൃശൂർ: കൊടകരയിൽ പാഴ്‌സൽ സർവീസിന്റെ മറവിൽ കടത്തുകയായിരുന്ന വൻ രാസലഹരി ശേഖരം പൊലീസ് പിടികൂടി. എറണാകുളം ലക്ഷ്യമാക്കി എത്തിയ ഐഷർ ലോറിയിൽ നിന്നാണ് കാൽ കിലോയോളം എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറായ തൃശൂർ എടമുട്ടം പുളിഞ്ചോട് സ്വദേശി മുഹമ്മദ് ഫാസിൽ (28) അറസ്റ്റിലായി.
തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കൊടകര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വൻതോതിൽ ലഹരി കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ പേരാമ്പ്ര ഫ്ലൈഓവറിന് സമീപം പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
കളമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എയർ കാർഗോ’ പാഴ്‌സൽ കമ്പനിയുടെ ലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കാർഗോ ബോക്സുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്. 198 ഗ്രാം എംഡിഎംഎയും നാല് എൽഎസ്ഡി സ്റ്റാമ്പുകളും പൊലീസ് പിടിച്ചെടുത്തു. ലഹരി കടത്തിനായി ഉപയോഗിച്ച ഐഷർ ലോറിയും കസ്റ്റഡിയിലെടുത്തു.
കൊറിയർ സാധനങ്ങൾക്കൊപ്പം ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് എറണാകുളം കേന്ദ്രീകരിച്ചുള്ള വൻകിട ലഹരി ഇടപാടുകാർക്കും യുവാക്കൾക്കും വിതരണം ചെയ്യാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






